പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ടിലെ സംഭരണിയിൽ ചെളിയും മണലും അടിഞ്ഞുകൂടി ജലസംഭരണം ക്രമാതീതമായി കുറയുന്നു. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2019ൽ നടത്തിയ സർവേയിൽ സംഭരണശേഷിയുടെ 33 ശതമാനവും ചെളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നീക്കം ചെയ്യാൻ 1500 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ജില്ലയിലെ പതിനായിരത്തിലധികം ഹെക്ടർ നെൽവയലുകളിൽ ജലസേചനം നടത്തുന്നത് ഈ അണക്കെട്ടിൽ നിന്നാണ്. ജില്ലയിലാകെ വ്യാപിച്ചുകിടക്കുന്ന 600 കിലോമീറ്റർ കനാലുകൾ ഫെബ്രുവരി മുതൽ മെയ് വരെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജലവിതരണം ഉറപ്പാക്കുന്നു.
കോഴിക്കോട് നഗരത്തിലും സമീപത്തെ 13 പഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിനായി നടപ്പാക്കിയ ജപ്പാൻ പദ്ധതിയും ഈ അണക്കെട്ടിൽ നിന്നാണ്. കൊയിലാണ്ടി താലൂക്കിലെ 16 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയും പെരുവണ്ണാമൂഴിയിൽനിന്നാണ്. കൂടാതെ പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ച ആറ് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന പദ്ധതിയും ഈ വെള്ളം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
എന്നാൽ വെള്ളത്തിന്റെ ആവശ്യം കൂടുകയും സംഭരണശേഷി കുറയുകയും ചെയ്താൽ എല്ലാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. ഈ ബഹുമുഖ പദ്ധതികളുടെ ഭാവി സുഗമമായ പ്രവർത്തനത്തിന് പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ അടിഞ്ഞുകൂടിയ മണൽ എത്രയും വേഗം നീക്കം ചെയ്ത് ഡാമിന്റെ പൂർണ സംഭരണശേഷി ഉറപ്പാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി കമ്മിറ്റി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് തഹസിൽദാർക്കും നിവേദനം നൽകി. പെരുവണ്ണാമൂഴി ഡാം സംഭരണിയിൽ 50 വർഷത്തിലേറെയായി അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. നീക്കം ചെയ്ത മണ്ണും മണലും വിറ്റ് പദ്ധതി ചെലവ് സമാഹരിക്കാനുമാകും. ടെൻഡർ/ലേല നടപടികളിലൂടെ ചെളി നീക്കം ചെയ്യാമെന്നും ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.