ഓമശ്ശേരി: പഞ്ചായത്തിലെ 140 കുടുംബങ്ങളിലെ സ്ത്രീകൾക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. 19 വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. നടപ്പുവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 22.4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 11.2 ലക്ഷം രൂപ പഞ്ചായത്തിന്റെ പൊതുവികസന ഫണ്ടും അത്രതന്നെ ഗുണഭോക്തൃ വിഹിതവും ഉള്‍പെടുത്തിയാണ് തുക കണ്ടെത്തിയത്.
8000 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഓരോ ഗുണഭോക്താവില്‍ നിന്നും ഈടാക്കിയത്.16,000 രൂപയുടെ പോത്തു കുട്ടിയെയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഒരെണ്ണത്തിന് 910 രൂപ വീതം ഗുണഭോക്താക്കള്‍ പ്രീമിയം അടച്ച് 140 പോത്തു കുട്ടികളേയും ഇൻഷ്വര്‍ ചെയ്താണ് നല്‍കുന്നത്. ഒരു വര്‍ഷം കാലാവധിയിലാണ് ഇൻഷൂറൻസ് രജിസ്ട്രേഷൻ. ഇക്കാലയളവില്‍ പോത്തു കുട്ടിക്ക് ജീവഹാനി സംഭവിച്ചാല്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് 16000 രൂപ ഗുണഭോക്താക്കള്‍ക്ക് മടക്കി ലഭിക്കും.
ഓമശ്ശേരി വെറ്ററിനറി ഡിസ്പെൻസറി പരിസരത്തുനടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാൻ യൂനുസ് അമ്ബലക്കണ്ടി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, പി.കെ. ഗംഗാധരൻ, പി. ഇബ്രാഹീം ഹാജി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്‌മാൻ, വെറ്ററിനറി സര്‍ജനും പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയുമായ ഡോ. കെ.വി. ജയശ്രീ, ലൈവ് സ്റ്റോക് ഇൻസ്പെക്ടര്‍ ശ്രീജ എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.