ജോലിയുടെ ഭാഗമായി ദീർഘനേരം ഒരേ ഇരിപ്പുതുടരുന്നവരാണ് പലരും . ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്ന് അറിഞ്ഞാലും ജോലിക്കിടെ അതിനുള്ള സമയംപോലും ചിലർ നീക്കിവെക്കാറില്ല. ഫലമോ, ശരീരം പതിയെ രോഗങ്ങൾക്ക് അടിമപ്പെടും. ദീർഘനേരമുള്ള ഇരിപ്പ് പുകവലിക്ക് തുല്യമാണെന്നും അതുതടയണമെന്നുമൊക്കെയുള്ള പഠനങ്ങൾ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ വെസ്റ്റേൺ സ്കൂൾ ഓഫ് കിൻസിയോളജിയിലെ ഗവേഷകരും സമാനമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോലിസ്ഥലത്ത് ദീർഘസമയം ഇരിപ്പ് തുടരുന്നവരിൽ ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകൾ കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഇരിക്കുന്ന സമയം മാത്രമല്ല ഒരുദിവസം മുഴുവൻ ഇരിക്കുന്ന രീതിയും പ്രധാനമാണ് , ഓഫീസ് ജോലിക്കാരിലാണ് ഇത് കൂടുതൽ അപകടസാധ്യത വർധിപ്പിക്കുന്നത് ഇത്തരത്തിൽ ഇടവേളകളെടുക്കാതെ കൂടുതൽസമയം ഇരിക്കുന്നവരിൽ ഡയബറ്റിസിനും കാൻസറിനുമൊപ്പം രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കി.
പഠനത്തിൽ പങ്കാളികളായവരെ രണ്ടുവിഭാഗമായി തിരിച്ചാണ് അവലോകനം നടത്തിയത്. ഒരു വിഭാഗം ഇടവേളകൾ എടുക്കാൻ സ്വയം മാർഗങ്ങൾ സ്വീകരിക്കുകയും മറ്റൊരു വിഭാഗത്തിന് നിർബന്ധിതമായി ചില നിർദേശങ്ങൾ നൽകുകയും ചെയ്തു. ഓരോ അരമണിക്കൂറോ, മുക്കാൽമണിക്കൂറോ കൂടുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് മൂന്നുനാലുമിനിറ്റ് ഇടവേള എടുപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. തുടർന്ന് നാലാഴ്ച യോളം പരിശോധിച്ചപ്പോഴാണ് ഇടവേളയെടുക്കുന്നത് രോഗസാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്.
ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോൾ അസ്ഥികൾ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.