കോഴിക്കോട്∙ തൻറെ കൈയിൽ നിന്ന് പണം തട്ടിയ ആള്‍ക്കെതിരെ പരാതി നൽകാനെത്തിയ യുവതിയെ പൊലീസുകാരൻ പീഡിപ്പിച്ചെന്നു പരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്സാണു പരാതി നൽകിയത്.
യുവതിയുടെ പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാലു വർഷം മുൻപ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം 40000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നു പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പൊലീസുകാരനെ അറിയിച്ചു. അവിടെ നിന്നുള്ള നിർദേശപ്രകാരം കസബ പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പൊലീസുകാരൻ നമ്പർ വാങ്ങി. തുടർന്നു പതിവായി ഫോണിൽ വിളിക്കുകയും സ്റ്റാൻഡിനു സമീപത്തെ ലോഡ്‍ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ പൊലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണർക്കും പരാതി നൽകിയതിനെ തുടർന്നു 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയുകയും കമ്മിഷണർ നടപടിയെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതുവരെ പൊലീസുകാരനെതിരെ കസബ സ്റ്റേഷനിൽ കേസെടുത്തില്ലെന്നാണു പരാതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.