കുറ്റ്യാടി: കാവിലുംപാറയിലെ മലനിരകളിൽ ഗ്രാമ്പൂ സുഗന്ധം. മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ ഗ്രാന്പു കൃഷിയുള്ള പഞ്ചായത്താണ് കാവിലുംപാറ.
ഇവിടെ വിളവെടുപ്പ് കാലമാണ്. എല്ലാ തോട്ടങ്ങളും ഒരേപോലെ വിളവെടുപ്പിന് പാകമായതിനാൽ തൊഴിലാളികളുടെ കുറവുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. യഥാസമയം പറിച്ചില്ലെങ്കിൽ പൂക്കൾ വിടരുകയും ഗുണമേന്മ കുറയുകയും ചെയ്യും.
ഗ്രാന്പുവിന് കിലോയ്ക്ക് ആയിരം രൂപയാണ്. നല്ല വില ലഭിക്കുന്നതിനാൽ കാവിലുംപാറയിലെ കർഷകർക്ക് ഈ വിളവെടുപ്പ് കച്ചിത്തുരുന്പായി മാറിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 2000 അടി വരെ ഉയരത്തിലുള്ള പ്രദേശമാണ് ഈ കൃഷിക്ക് അനുയോജ്യം.
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയും ആവശ്യമാണ്. വട്ടിപ്പന, മുറ്റത്ത് പ്ലാവ്, ചാപ്പൻതോട്ടം, ചൂരണി, വണ്ണാത്തിയേറ്റ്, പൂതംപാറ, കരിങ്ങാട്, കുരുടൻകടവ്, മീൻപറ്റി ഭാഗങ്ങളിലാണ് ഗ്രാന്പു കൃഷി വ്യാപകമായുള്ളത്.
സമീപത്തെ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിലും കൃഷിയുണ്ട്. ഗ്രാന്പു തൈ നട്ട് ഏഴാംവർഷംമുതല്‍ വിളവെടുക്കാം. നൂറിലേറെ വർഷം മരത്തില്‍നിന്ന് പൂവ് ലഭിക്കും.
ഗ്രാന്പു മരങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിൽ പൂക്കാൻ തുടങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കാം. ഗ്രാൻപു കൃഷിക്ക് വലിയ രോഗ ഭീഷണിയില്ല. ഒരു വർഷം ഒരേക്കറിൽ നിന്ന് അഞ്ച് മുതൽ 10 ക്വിൻ്റൽ വരെ വിളവെടുക്കാനാകുമെന്ന് കർഷകർ പറയുന്നു. പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽ നിന്ന് 5 മുതൽ 8 കിലോഗ്രാം വരെ ഉണങ്ങിയ ഗ്രാന്പു ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.