അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയിൽ നിന്നാണ് 1.34 കിലോ സ്വർണം പിടികൂടിയത്. യാത്രക്കാരിയായ ഷമീറയെ (45) കസ്റ്റഡിയിലെടുത്തു.
അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എന്നിവരാണ് ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് എത്തിയത്. ഇവരെയാണ് ആദ്യം പോലീസ് പിടികൂടിയത്. പിന്നീട് ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങൾ മറികടന്നാണ് ഷമീറ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ദേഹപരിശോധനയിൽ വസ്ത്രത്തിൽ നിന്ന് സ്വർണം അടങ്ങിയ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തു. മൂന്ന് പാക്കറ്റുകൾക്ക് 1340 ഗ്രാം തൂക്കമുണ്ട്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 80 ലക്ഷം രൂപയിലധികം വിലവരും.
കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന എട്ടാമത്തെ സ്വർണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. കൂടുതൽ അന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.