കോഴിക്കോട്: 13 കൊല്ലത്തിലേറെയായി നഗരത്തിന്റെ ആവശ്യമായ കല്ലായിപ്പുഴ ആഴം കൂട്ടുന്ന പദ്ധതിക്ക് വേണ്ടി ഈ മാസം ഇറിഗേഷൻ വകുപ്പ് വീണ്ടും ടെൻഡർ വിളിക്കും. ആഴം കൂട്ടാൻ കരാറുകാരെ തേടി മൂന്നാം തവണയാണ് ടെൻഡർ വിളിക്കുന്നത്.
ഏറ്റവുമൊടുവില്‍ പദ്ധതി ചെലവിനേക്കാള്‍ 200 ശതമാനം അധികം തുക കാണിച്ചതിനാലാണ് ഫെബ്രുവരി അവസാനം വീണ്ടും ടെൻഡർ വിളിക്കുന്നത്. ഇതോടെ ഈ വേനലിലും പുഴ നവീകരണ പ്രവൃത്തി നടക്കുമെന്നത് വിദൂര സ്വപ്നമായി. പുതിയ ടെൻഡറില്‍ പദ്ധതി തുകക്ക് അകത്ത് നിന്ന് കരാറെടുക്കാൻ ആള്‍ എത്തുമെന്ന പ്രതീക്ഷയാണ് കോർപറേഷൻ അധികൃതർ പങ്കുവെക്കുന്നത്. നേരത്തേ 30 ശതമാനം അധികമായതിനാല്‍ തന്നെ സർക്കാർ ടെൻഡർ അംഗീകരിച്ചിരുന്നില്ല. മൂന്നാം ടെൻഡറില്‍ 200 ശതമാനം അധികമായതോടെ സർക്കാർ അനുമതിയുണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു.
പുഴയിലെ മണ്ണെടുത്ത് ആഴക്കടലില്‍ തള്ളണമെന്ന നിബന്ധനയാണ് ചെലവ് കൂടാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇറിഗേഷൻ വകുപ്പുകളുടെ റിവ്യൂ മീറ്റിങ്ങില്‍ കല്ലായി പുഴ നവീകരണത്തിന് മുൻഗണന നല്‍കിയതായും ശുഭ പ്രതീക്ഷയുണ്ടെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് കോർപറേഷൻ കൗണ്‍സിലിനെ അറിയിച്ചിരുന്നു.
13 കൊല്ലത്തിനിടെ ആറ് തവണ ടെൻഡർ വിളിച്ചതായാണ് കണക്ക്. ആദ്യം റിവർ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. മൂന്നരക്കോടി രൂപയായിരുന്നു അന്ന് കണക്കാക്കിയത്. പിന്നീടത് 4.9 കോടിയായി. അന്ന് ടെൻഡറിന് അംഗീകാരമായെങ്കിലും ചളി കടലിലെത്തിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പണി നടത്തിയില്ല. കല്ലായിക്കും കടുപ്പിനിക്കുമിടയില്‍ 4.2 കിലോമീറ്റർ ദൂരത്തിലാണ് പുഴയിലെ മണ്ണും ചളിയും നീക്കേണ്ടത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ചളി കടലില്‍ നിക്ഷേപിക്കാമെന്ന് നിർദേശം വന്നത്.
ഇറിഗേഷന് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ചളി നീക്കി ആഴം കൂട്ടുന്നതിന് 7.9 കോടിയുടേതായിരുന്നു പദ്ധതി. അധികതുക വേണ്ടിവന്നപ്പോള്‍ കോർപറേഷൻ 1.91 കോടി കൂടി നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.