മുക്കം: ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഖനനം നടക്കുന്ന പഞ്ചായത്തുകളിലൊന്നായ കാരശേരിയില്‍ പുതിയ ഒരു ക്വാറി കൂടി ആരംഭിക്കാൻ നീക്കം. പഞ്ചായത്തിലെ ജനവാസ മേഖലയായ ചുണ്ടത്തുംപൊയില്‍ തേക്കും കാട്ടിലാണ് പുതിയ ക്വാറി ആരംഭിക്കുന്നതിന് ശ്രമം നടക്കുന്നത്. കുമാരനെല്ലൂർ വില്ലേജില്‍ പെട്ട അണ്‍സർവേ ഭൂമിയാണിത്. 12 കോടിയിലധികം മൂലധനമാണ് ക്വാറിക്ക് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് ഈ മാസം 20 ന് രാവിലെ 10 :30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുള്ളവർക്ക് നേരിട്ട് വാക്കാലോ രേഖാമൂലമോ പബ്ലിക് ഹിയറിംഗ് സമയത്ത് അവതരിപ്പിക്കാവുന്നതാണ്.അതിനിടെ നിലവില്‍ നിരവധി ക്വാറികളും ക്രഷറുകളും എം സാന്‍റ് യൂണിറ്റുകളും മൂലം ജനജീവിതം ദുസഹമായ കാരശേരിയില്‍ വീണ്ടും ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമാവുന്നുണ്ട്. പബ്ലിക് ഹിയറിംഗ് നടക്കുന്ന സമയത്ത് കാരശേരി പഞ്ചായത്ത് ഭരണസമിതി ക്വാറിക്കെതിരേ നിലപാടെടുക്കണമെന്ന ആവശ്യവും പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
പുതിയ ക്വാറി വരുന്നത് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കി
ക്വാറികള്‍ പ്രവർത്തനം നിർത്തിയ സ്ഥലത്ത് നിരവധി ജനങ്ങള്‍ തിങ്ങിപ്പാർക്കുന്നതും വനാതിർത്തിയോട് ചേർന്ന് നില്‍ക്കുന്നതുമായ സ്ഥലത്താണ് പുതിയ ക്വാറിക്ക് ശ്രമം നടക്കുന്നത്.
2012 വരെ രണ്ട് ക്വാറികള്‍ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. എന്നാല്‍ മുക്കം മേഖല പരിസ്ഥിതി സമിതിയുടെ നിരന്തരമായ ഇടപെടലുകളും പരാതിയുടേയും അടിസ്ഥാനത്തില്‍ കളക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കി പ്രവർത്തനം നിർത്തിവെപ്പിക്കുകയായിരുന്നു.
വനാതിർത്തിയോട് 20 മീറ്റർ മാത്രം മാറി ഒരു ക്വാറിയും 120 മീറ്റർ മാറി രണ്ടാമത്തെ ക്വാറിയും പ്രവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവർത്തകർ പരാതി നല്‍കി ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. ഡിഎഫ്‌ഒ നേരിട്ട് പരിശോധന നടത്തി കളക്ടർക്ക് റിപ്പോർട്ട് നല്‍കുകയായിരുന്നു എന്ന് പരിസ്ഥിതി പ്രവർത്തകരായ ബാലകൃഷ്ണൻ തോട്ടുമുക്കം, ജി. അജിത് കുമാർ എന്നിവർ പറഞ്ഞു.
12 വർഷങ്ങള്‍ക്ക് ശേഷം ഇവിടെ വീണ്ടും ക്വാറി ആരംഭിക്കാനുള്ള നീക്കം വൻ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ഇവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.