താമരശ്ശേരി: ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി സഹോദരങ്ങളായ മൂന്ന് പേരെ കോഴിക്കോട് റൂറൽ എസ്.പി പി.നിധിൻ രാജ് ഐ.പി.എസ്ൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തൂ. താമരശ്ശേരി പരപ്പൻ പൊയിൽ കതിരോട് വാടക ഫ്ലാറ്റിൽ താമസിച്ചു മയക്ക് മരുന്ന് വില്പന നടത്തി വന്നിരുന്ന ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30),സഹോദരൻ പെരിവില്ലി ചാത്തച്ചൻ കണ്ടി അബ്ദുൾ ജവാദ് (32), ഇവരുടെ പിതൃ സഹോദരൻ്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ (25) എന്നിവരെയാണ് ഇന്നലെ പുലർച്ചെയോടെ ഫ്ലാറ്റിൽ നിന്നും താമരശ്ശേരി എസ്.ഐ ബിജു. ആർ.സി അറസ്റ്റ് ചെയ്തത്.
19 ഗ്രാം എം.ഡി.എം.എ യും,10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.റാഷിദിൻ്റെ ജ്യേഷ്ഠനാണ് ജവാദ്. മുഹമ്മദ് സൽമാൻ ഇവരുടെ പിതൃ സഹോദരൻ്റെ മകനും. റാഷിദ് രണ്ടു വർഷം മുൻപ് വരെ പള്ളിയിൽ ജോലി ചെയ്തയാളാണ്. പിന്നീട് മയക്ക് മരുന്ന് വിൽപനയിലേക്ക് കടക്കുകയായിരുന്നു. മുഹമ്മദ് സൽമാൻ നിലവിൽ കൽപറ്റയിൽ മദ്രസ്സ അദ്ധ്യാപകനായും, പള്ളിയിലും ജോലി ചെയ്യുകയാണ്. മൂവരും മയക്കുമരുന്നിന് അടിമകളാണ്.
റാഷിദ് വാടകക്ക് എടുത്ത ഫ്ലാറ്റിൽ ഒന്നിച്ച് ചേർന്നാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ആറ് മാസമായി ഇവർ പോലീസിൻ്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കോഴിക്കോട് നിന്നും മയക്ക് മരുന്ന് വാങ്ങി ഫ്ലാറ്റിൽ എത്തിയ ഉടനെയാണ് പോലീസ് പിടിയിലാവുന്നത്.
ഫ്ളാറ്റിൽ യുവാക്കളും കുട്ടികളും മയക്ക് മരുന്നിനായി എത്തുന്നതായി നാട്ടുകാർ വിവരം നൽകിയിരുന്നു. മദ്രസ്സയിൽ തങ്ങളുടെ വിദ്യാർഥികളെ നന്മകൾ പഠിപ്പിക്കേണ്ട അധ്യാപകർ മയക്ക് മരുന്ന് ഉപയോഗിക്കുന്നതും, വിൽപ്പന നടത്തുന്നതും ശ്രദ്ധയിൽപെട്ട സ്ഥലത്തെ മതവിശ്വാസികൾ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്.
വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുമായി ഇവർ നടത്തിയ ഇടപാടുകൾ പോലീസ് പരിശോധിക്കുന്നുണ്ട്.കോഴിക്കോട് ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു. പി, എ എസ് ഐ ശ്രീജിത് കെ.വി, എസ്.സി.പി.ഒമാരായ ജയരാജൻ എൻ.എം, ജിനീഷ് പി.പി, ഷാഫി എൻ.എം, പ്രവീൺ സി. പി, ലിനീഷ്. ടി.കെ, ജിജീഷ് കുമാർ.പി, രമ്യ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.