തൃശൂർ∙ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മറുപടി നൽകിയത്. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചുതരാൻ സാധിക്കുമെന്നും അതെ സമയം വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.
ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട. നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ട്. വേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’’ – സുരേഷ് ഗോപി പറഞ്ഞു.
പ്രസംഗത്തിൽ ‘സിപിഐപുള്ള് സ്വദേശി കൊച്ചുവേലായുധന്റെ വീടിനായുള്ള അപേക്ഷ സുരേഷ് ഗോപി കയ്യിൽ വാങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു. സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന് പിന്നീട് സിപിഎം വീട് പണിതു നൽകുമെന്ന് ഉറപ്പുനൽകി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദറാണ് കൊച്ചുവേലായുധന്റെ വീട്ടിലെത്തി ഇക്കാര്യം ഉറപ്പ് നൽകിയത്. ഇതോടെയാണ് സിപിഎമ്മിന് സുരേഷ് ഗോപി ഇന്നത്തെ ചർച്ചയിൽ മറുപടി നൽകിയത്. വീടുപണി എംപി ചെയ്യുന്നതല്ലെന്നും പഞ്ചായത്തിലാണ് അപേക്ഷ നൽകേണ്ടതെന്നും പറഞ്ഞാണ് വേലായുധന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










