-അമീൻ മുഹമ്മദ്
‘സ്ത്രീയുടെ ശരീരം അവളുടേതല്ല, ഭരണകൂടത്തിന്റേതാണ്…’ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കുന്ന ഈ ഭീകരമായ വിലാപത്തെയും അതിനെതിരെയുള്ള തീക്ഷ്ണമായ പെൺപ്രതിരോധത്തെയും അടയാളപ്പെടുത്തിക്കൊണ്ട് റഫീഖ് മംഗലശ്ശേരിയുടെ രചനയിലും സംവിധാനത്തിലും വേദിയിലെത്തിയ ‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ’ എന്ന ഏകാങ്ക നാടകം പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമായി. കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന പ്രദർശനം തിയേറ്ററിലിരുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ഒരു തീക്കനലായി പടരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഭരണകൂട ഭീകരതയ്ക്കും മതപ്പൊലീസിങ്ങിനുമെതിരെ ഒരു സ്ത്രീയുടെ ഉടലും ഉയിരും നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ ആവിഷ്കാരം. ഇറാനിലെ മതപ്പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മഹ്സ അമീനി യുടെ ചിത്രം വരച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട അമീറ സൈദ് എന്ന ചിത്രകാരിയുടെ വേഷത്തിൽ നടി അഞ്ജലി ആരവ് ജീവിക്കുകയായിരുന്നു.

അവിസ്മരണീയമായി അഞ്ജലിയുടെ വേഷപ്പകർച്ച
ഒരു ഏകാങ്ക നാടകത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി വേദിയിൽ ഒരാൾ മാത്രം ഉള്ളപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുക എന്നതാണ്. ആ പരീക്ഷണത്തെ അങ്ങേയറ്റം വിജയകരമാക്കാൻ അഞ്ജലി ആരവ് എന്ന അഭിനേത്രിക്ക് കഴിഞ്ഞു. നാടകത്തിൽ അമീറ സൈദ് എന്ന കേന്ദ്രകഥാപാത്രത്തെ മാത്രമല്ല, അവളെ വേട്ടയാടുന്ന ക്രൂരനായ മതകാര്യ പൊലീസിനെയും മറ്റ് ഉപകഥാപാത്രങ്ങളെയും ശരീരഭാഷ കൊണ്ടും ശബ്ദനിയന്ത്രണം കൊണ്ടും അഞ്ജലി വേദിയിൽ പുനഃസൃഷ്ടിച്ചു.
ശാരീരികമായി അത്ര സുഖമില്ലാതിരുന്നിട്ടും, ആ ക്ഷീണമൊന്നും ഒട്ടും ബാധിക്കാത്ത വിധം അതീവ ഊർജ്ജസ്വലതയോടെയാണ് അഞ്ജലി അരങ്ങ് തകർത്തത്. വലിഞ്ഞു മുറുകിയ ജയിൽ അന്തരീക്ഷത്തെയും പീഡനമുറകളെയും തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കാൻ അവർക്ക് കഴിഞ്ഞു. തിയേറ്ററിലുടനീളം നിശ്ശബ്ദത പടർത്തി, പ്രേക്ഷകരെ അത്രമേൽ പിടിച്ചിരുത്തുന്നതായിരുന്നു ആ പകർന്നാട്ടം.
കറുത്ത തുണിക്ക് പുറത്തെ തലച്ചോറുള്ള സ്ത്രീ
നാടകത്തിലെ ഏറ്റവും ശക്തമായ നിമിഷം, തന്നെ തളച്ചിടുന്ന ആ കറുത്ത തുണി (ഹിജാബ്/പർദ്ദ) അവൾ ഊരിയെറിയുന്ന നിമിഷമാണ്. കേവലം ഒരു വസ്ത്രം മാറ്റലല്ല അത്, മറിച്ച് പുരുഷാധിപത്യത്തിന്റെ കൽപ്പനകളെ കാറ്റിൽപ്പറത്തിക്കൊണ്ട് തൻ്റെ ഉടൽ പുറത്തുകാണിക്കുന്ന പ്രഖ്യാപനമാണ്. സ്ത്രീ എന്നത് കേവലം ലൈംഗികാസ്വാദനത്തിനുള്ള ഒരു വെറും ഉടൽ മാത്രമല്ല, അതിനപ്പുറം സ്വന്തമായി തലച്ചോറും ചിന്തയും നിലപാടുകളുമുള്ള ഒരു സ്വതന്ത്ര ജീവിയാണെന്ന് ഭരണകൂട ഭീകരതയുടെ മുഖത്തുനോക്കി ബോധ്യപ്പെടുത്തുകയായിരുന്നു ആ രംഗത്തിലൂടെ അമീറ.

“ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടുന്നതാണ് അടിമത്തത്തിന്റെ ആദ്യത്തെയും അവസാനത്തെയും ലക്ഷണം. അധികാരികളെ ഭയന്ന് നമ്മൾ ചോദ്യങ്ങൾ ചോദിക്കാതിരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യമാണ് മരിക്കുന്നത്,” എന്ന നാടകത്തിലെ സംഭാഷണം തിയേറ്ററിൽ വലിയ കയ്യടിയാണ് നേടിയത്.
രക്തസാക്ഷികളുടെ ഓർമ്മകൾ വേദിയിൽ
ഭരണകൂടത്തിൻ്റെ തടവറയ്ക്കുള്ളിലും പ്രതിരോധത്തിൻ്റെ പെൺചിറകുകൾ വിടർത്തുകയാണ് അമീറ. മതപ്പൊലീസിൻ്റെ കണ്ണുവെട്ടിച്ച്, അനീതിക്കെതിരെ പോരാടി കൊല്ലപ്പെട്ട മഹ്സ അമീനി അടക്കമുള്ള ധീരരായ സ്ത്രീകളുടെ ചിത്രങ്ങൾ അവൾ അതീവ ആവേശത്തോടെ ചുവരുകളിൽ വരച്ചിടുന്നു. തടവറയുടെ ഇരുണ്ട ചുവരുകളിൽ അവൾ വരയ്ക്കുന്ന ഓരോ ചിത്രവും വെറുമൊരു ചിത്രമായിരുന്നില്ല, മറിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്ക് ഇന്ധനം പകരുന്ന വിപ്ലവത്തിന്റെ പ്രകടനപത്രികയായിരുന്നു.
ധനീഷ് വള്ളിക്കുന്നിന്റെ പശ്ചാത്തല സംഗീതവും, ധനേഷ് ഇൻവിസിബിളിൻ്റെ ദീപവിധാനവും നാടകത്തിൻ്റെ വികാരതീവ്രത കൂട്ടി. പ്രണേഷ് കുപ്പി വളവിൻ്റെ വസ്ത്രാലങ്കാരവും ജ്യോതിഷ് കുഞ്ഞാവുവിന്റെ ചമയവും നാടകാന്തരീക്ഷത്തിന് കൃത്യത നൽകി. അഭിലാഷ് അബി, ഷബീർ പൊലിക്കാട്ടിൽ, ബാസിത് താനൂർ എന്നിവരുടെ സാങ്കേതിക സഹായവും നാടകത്തെ മികവുറ്റതാക്കി

തൻ്റെ അമ്മയുടെയും സഹോദരൻ്റെയും മുന്നിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടും, ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും ഭയക്കാതെ, “സ്വാതന്ത്ര്യമെന്നത് കേവലം ഒരക്ഷരമല്ല, അത് നമ്മുടെ ശ്വാസം പോലെയാണ്” എന്ന് പ്രഖ്യാപിക്കുന്ന അമീറ, ഒടുവിൽ പ്രേക്ഷകരോടായി ചോദിക്കുന്ന ചോദ്യം തിയേറ്റർ വിട്ടിറങ്ങുന്ന ഏവരുടെയും ഉള്ളിൽ ഒരു തീക്കനലായി ശേഷിക്കും: “ഇത്രയൊക്കെ പറഞ്ഞിട്ടും എങ്ങനെയാണ് നിങ്ങൾക്ക് കൈയും കെട്ടി ഇരിക്കാനാകുന്നത്?”
ഇറാനിലോ സിറിയയിലോ മാത്രമല്ല, ലോകത്തിൻ്റെ ഏത് കോണിലും സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന പെൺകുട്ടികളുടെ ജീവിതം ഈ കറുത്ത നാടക പശ്ചാത്തലത്തിലൂടെ വിളിച്ചോതാൻ ഈ ഏകാങ്ക നാടകത്തിന് കഴിഞ്ഞിരിക്കുന്നു. തിയേറ്ററുകളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കാൻ പോന്ന ഒന്നാണ് ‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ’.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










