ന്യൂഡൽഹി ∙ ദീപാവലിക്കു ശേഷവും വായു മലിനീകരണം വർദ്ധിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നലെയും ആവർത്തിച്ചു. എന്നിട്ടും, സെക്രട്ടേറിയറ്റിലെ മന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് ‘ആശ്വാസം’ നൽകുന്നതിനായി 15 പുതിയ എയർ പ്യൂരിഫയറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം, വായു ഗുണനിലവാര സൂചിക 400 കടന്നു, ഡൽഹിയിലെ ശരാശരി എയർ ക്യൂ 345ആണ് . അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് 5.5 ലക്ഷം രൂപയ്ക്ക് 15 പുതിയ എയർ പ്യൂരിഫയറുകൾ വാങ്ങാൻ നിർദ്ദേശിച്ചത്. ഇൻഡോർ ജോലികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളുടെ ഓഫീസുകൾക്ക് പുറമേ, കോൺഫറൻസ് ഹാളുകളിലും ചെറിയ മീറ്റിംഗ് റൂമുകളിലും പ്യൂരിഫയറുകൾ സ്ഥാപിക്കും. മുഖ്യമന്ത്രിയെ കൂടാതെ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയും വായു മലിനീകരണം അത്ര ഗുരുതരമല്ലെന്ന് ആവർത്തിച്ചു.
അതെ സമയം മലിനീകരണം തടയാൻ സർക്കാരിന്റെ പക്കൽ ദീർഘകാല പദ്ധതികളൊന്നുമില്ല എന്നതിന്റെ തെളിവു കൂടിയാണിതെന്നു പ്രതിപക്ഷം വിമർശിച്ചു. ‘പുറത്തു കുട്ടികളും മുതിർന്നവരും ഉൾപ്പെടെ സാധാരണക്കാർ വിഷവായു ശ്വസിക്കുന്നു. എന്നാൽ, ബിജെപി മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷിത മാർഗങ്ങൾ ഉറപ്പുവരുത്തുന്നു, ഇതാണ് ഇപ്പോഴത്തെ ഡൽഹി മോഡൽ’– എഎപി എംഎൽഎ സഞ്ജീവ് ഝാ പറഞ്ഞു. തണുപ്പുകാലം അടുത്തതോടെ ഡൽഹിയിൽ എയർ പ്യൂരിഫയർ വിൽപന കൂടി. വിൽപനയിൽ 50–70% വർധനയുണ്ടെന്നു വ്യാപാരികൾ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










