തിരുവനന്തപുരം∙ മുട്ടട പിടിച്ചെടുത്ത് വൈഷ്ണ സുരേഷിന്റെ മധുരപ്രതികാരം. മുട്ടടയില്‍ എല്‍ഡിഎഫിനെ തോൽപിച്ചാണ് വൈഷ്ണ അട്ടിമറി വിജയം നേടിയത്. സന്തോഷമുണ്ടെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും വൈഷ്ണ . സത്യം ജയിക്കും എന്നാണ് അന്നും പറഞ്ഞത്. എന്റെ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും ജനങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ പിന്തുണച്ചു. ഏറെ അഭിമാനമുണ്ടെന്നും വൈഷ്ണ പറഞ്ഞു.
വൈഷ്ണയുടെ പേര് സിപിഎം പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെയാണ് അവര്‍ തദ്ദേശതിരഞ്ഞെടുപ്പിലെ താരമായി മാറിയത്. വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം തന്നെ ഒരു ഘട്ടത്തില്‍ അനശ്ചിതത്വത്തിലായിരുന്നു. വൈഷ്ണയുടെ അപ്പീല്‍ ഹിയറിങ്ങില്‍ തള്ളിയതിനു പിന്നാലെ വിഷയം ഹൈക്കോടതിക്കു മുന്നിലെത്തി. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി വോട്ട് പുനസ്ഥാപിച്ചു നേടിയ വൈഷ്ണ ഇടതു കോട്ടയായ മുട്ടട പിടിച്ചെടുത്താണു പകരം വീട്ടിയിരിക്കുന്നത്.
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റാണ് 25കാരിയായ വൈഷ്ണ സുരേഷ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പഴ്‌സന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ്‌യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ്‌ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്. സുരേഷ് കുമാര്‍, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കള്‍
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










