ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്.
വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് വിട്ടുനല്‍കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഡാമില്‍ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നല്‍കാമെന്നും ഉറപ്പുനല്‍കി.
എന്നാല്‍ നിലപാട് മാറ്രാൻ തയ്യാറല്ലെന്ന് യോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിജയ് പറഞ്ഞു. ജലനിരപ്പ് ഉയർത്തിയാല്‍ മാത്രമെ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങള്‍ക്ക് അത് പ്രയോജനപ്പെടുകയുള്ളൂവെന്ന് വിജയ് യോഗത്തില്‍ വ്യക്തമാക്കി.
നേരത്തെ മുല്ലപെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനെതിരായ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളം സഹകരിച്ചില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ‘തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ’ എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം.
അതേസമയം, പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സിടിആർ നിർമല്‍ കുമാർ വ്യക്തമാക്കി. കേരളത്തിന് പലതും പറയാമെന്ന് വിമർശിച്ച അദ്ദേഹം തമിഴ്നാടിന് വെള്ളം കിട്ടിയാല്‍ അതിന്റെ ഗുണം കേരളത്തിന് കൂടിയാണെന്നും കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







