തിരുവനന്തപുരം തലസ്ഥാന നഗരിയില്‍ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകള്‍ക്ക് പിന്നില്‍ വൻകിട ഹോട്ടല്‍ റാക്കറ്റുകളാണെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.
സാധാരണക്കാരെയും പാവപ്പെട്ട കച്ചവടക്കാരെയും മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയില്‍ ഇത്തരം തട്ടുകടകള്‍ നടത്തിവരുന്നത്. കുറവൻകോണം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് അനധികൃത കടകള്‍ പോലീസ് ഒഴിപ്പിച്ചെങ്കിലും, ചിലയിടങ്ങളില്‍ ഇവ വീണ്ടും തിരിച്ചെത്തുന്നുണ്ട്. ഇതോടെ കൈയേറ്റങ്ങള്‍ക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍
കുറവൻകോണത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കേവലം ഒരാള്‍ക്ക് മാത്രമാണ് കച്ചവടം നടത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നതെന്ന് വ്യക്തമായി. വാഹനങ്ങളിലും റോഡരികിലും കച്ചവടം നടത്തിയ ഭൂരിഭാഗം പേരും അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ കച്ചവടക്കാരുടെ UPI അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെയും ലക്ഷങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത്. ഈ തുക മുഴുവൻ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വൻകിട ഹോട്ടലുകളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്.
സാധാരണക്കാരുടെ മറവില്‍ വൻകിടക്കാരുടെ കൈയേറ്റംസർക്കാർ ധനസഹായത്തോടെ മാനദണ്ഡങ്ങള്‍ പാലിച്ച് സാധാരണക്കാർ നടത്തിയിരുന്ന ഉപജീവനമാർഗ്ഗങ്ങളെ മറയാക്കിയാണ് അടുത്തകാലത്ത് വൻകിട ഹോട്ടലുടമകള്‍ റോഡുകള്‍ കൈയേറിയത്. ഒരു ഗ്രൂപ്പ് തന്നെ ഒരിടത്ത് ഭക്ഷണം പാകം ചെയ്ത് വിവിധ വാഹനങ്ങളിലാക്കി പല സ്ഥലങ്ങളിലെ തട്ടുകടകളില്‍ വില്‍പനയ്‌ക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഗുണനിലവാര പരിശോധനയോ വിലനിർണയമോ ഇല്ലാതെ, സാധാരണ ഹോട്ടലുകളേക്കാള്‍ ഉയർന്ന വിലയിലാണ് ഇത്തരം തട്ടുകടകളില്‍ ഭക്ഷണം വിറ്റഴിക്കുന്നത്.
വഴുതക്കാട്, പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശം, മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരം, പരുത്തിപ്പാറ, കാര്യവട്ടം ക്യാമ്പസിന് സമീപം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ഇത്തരം കടകള്‍ വ്യാപകമാണ്. മുൻപ് പോലീസ് ഒഴിപ്പിച്ചിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
യാത്രാതടസവും പോലീസ് അനുമതിയും
പ്രവർത്തനസമയം കഴിഞ്ഞാലും ഷാമിയാനകളും കച്ചവട സാമഗ്രികളും നടപ്പാതകളിലും റോഡരികിലും ഉപേക്ഷിച്ചു പോകുന്നത് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും വലിയ തടസമാണ് സൃഷ്ടിക്കുന്നത്. നടപ്പാതകളില്‍ തടസമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ജനങ്ങളുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി മുൻനിർത്തി ഇത്തരക്കാരെ ഒഴിപ്പിക്കാൻ പോലീസിന് പൂർണ അധികാരമുണ്ട്. ഇനിമുതല്‍ റോഡരികില്‍ തട്ടുകടകള്‍ തുടങ്ങണമെങ്കില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ മുൻകൂർ അനുമതി നിർബന്ധമാക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അനുമതി നല്‍കൂ.
പല തട്ടുകടകളും നടത്തുന്നതിന് പിന്നില്‍ വൻകിടക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. നിയമപരമായി കച്ചവടം നടത്താൻ സാധിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ കോർപ്പറേഷൻ ഉടൻ നിർണയിക്കും. അനധികൃത കടകള്‍ ഒഴിപ്പിക്കുന്നത് തുടരും- മേയർ വി വി രാജേഷ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








