തലശ്ശേരി | കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി ജയിംസിന് (58) തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസ്, തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
2016-ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് കൈകാര്യം ചെയ്തിരുന്ന റെജി ജയിംസ്, പരാതിക്കാരനെയും കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തുടർന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിടെയാണ് വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയോടെ പിടികൂടിയത്.
തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയാക്കിയ തലശ്ശേരി വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു. വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി. വയനാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പൊലീസ് ഇൻസ്പെക്ടർ ഷാജി വർഗീസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








