കാബൂൾ: താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബറാദർ പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിനെ നയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. താലിബാൻ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
താലിബാന്റെ രാഷ്ട്രീയകാര്യ മേധാവിയാണ് നിലവിൽ ബറാദർ. താലിബാനുവേണ്ടി ദോഹയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്താറുള്ളത് ബറാദർ ആണ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്ഥാനായിരുന്നു ബറാദർ. മുല്ല ഒമറിന്റെ സഹോദരിയെയാണ് ബറാദർ വിവാഹം ചെയ്തിരിക്കുന്നതും. താലിബാന്റെ മികച്ച യുദ്ധതന്ത്രജ്ഞനും കമാൻഡറുമായി അറിയപ്പെടുന്ന വ്യക്തിയാണ് ബറാദർ.
മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റനേഖായ് എന്നിവരും പുതിയ സർക്കാരിൽ പ്രധാന സ്ഥാനങ്ങളിൽ ഉണ്ടാകും. മുതിർന്ന നേതാക്കളെല്ലാം കാബൂളിൽ എത്തിയതായും പുതിയ സർക്കാർ പ്രഖ്യാപനത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരികയാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 15ന് ആണ് താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചത്. രാജ്യത്തെ പഞ്ച്ഷീർ താഴ്‌വര മാത്രമാണ് താലിബാന് കീഴ്പ്പെടാതെ ഇപ്പോഴും പൊരുതിനിൽക്കുന്നത്. അവിടെ വലിയതോതിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതായും, ഒട്ടേറെപ്പേർ കൊല്ലപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു..
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.