മലപ്പുറം: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് മൂന്നുപേര്‍ അറസ്റ്റില്‍.
വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയന്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷിദ് (31), കരുവള്ളി ഷമീര്‍ (36) എന്നിവരാണ് പിടിയിലായത്. കാറിനുള്ളില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറികളിലും ആഡംബര കാറുകളിലും രഹസ്യ അറകളുണ്ടാക്കി വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു.
മലപ്പുറം വലിയങ്ങാടി ബൈപ്പാസില്‍ വച്ച് വാഹന പരിശോധന നടത്തിയാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് ആയിരം രൂപ മുതല്‍ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വില്‍പനക്കാര്‍ക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വില്‍പ്പന നടത്തുന്നതെന്നും ആവശ്യക്കാര്‍ക്ക് വില്‍പനനടത്താന്‍ തയ്യാറാക്കിയ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.