കാബൂൾ: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചിലില്ലാതെ അധികാരകൈമാറ്റം വേണമെന്ന നിർദ്ദേശം താലിബാൻ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഫ്ഗാൻ എല്ലാ അർത്ഥത്തിലും താലിബാൻ്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.
കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗൻമാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. സ്പെയിനും പൗരൻമാർക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു. എംബസി അടയ്ക്കില്ലെന്ന് പറഞ്ഞ റഷ്യ യുഎൻ രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ വേണ്ടതെന്നായിരുന്നു നാറ്റോയുടെ പ്രതികരണം. അഭയർഥികളെ താൽക്കാലികമായി സ്വീകരിക്കാൻ ഇറാനും അൽബേനിയയും തയ്യാറായിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തു വേണം എന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിൻ്റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









