അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ കാത്തിരുന്ന 150 ഓളം ഇന്ത്യക്കാരെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം താലിബാൻ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാന്‍കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ചിലരെ ഉദ്ധരിചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം.
എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിക്കുകയാണ്. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു.
കാബൂളിൽ നിന്ന് 85 ഇന്ത്യക്കാരുമായി എയർഫോഴ്സ് വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവരിൽ ചിലരെ ആണ് തടഞ്ഞുവച്ചതായി കരുതപ്പെടുന്നത്. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. ഇന്നലെ രാത്രി മുതൽ അവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.
അതേസമയം, വിദേശകാര്യ മന്ത്രാലയം (MEA) ഈ വിഷയത്തിൽ ഇതുവരെ ഒരു പ്രസ്താവനയും നൽകിയിട്ടില്ല. എന്നാൽ, താലിബാൻ വക്താവ് അഹ്മദുള്ള വസീഖ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിനെ നിഷേധിച്ചു.
തട്ടിക്കൊണ്ടുപോയവരിൽ ചില അഫ്ഗാൻ പൗരന്മാരും അഫ്ഗാൻ സിഖുകാരും ഉൾപ്പെടുന്നുണ്ടെന്നും എന്നാൽ അവരിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും പ്രാദേശിക മാധ്യമമായ കാബൂൾ നൗ റിപ്പോർട്ട് ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









