ലഖ്നൗ: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അത്യപൂർവ്വമായ ആ കാഴ്ച വീണ്ടും സംഭവിച്ചിരിക്കുന്നു-ഗംഗാ നദിയിലെ തെളിനീരിലൂടെ നീന്തിത്തുടിക്കാൻ ഹില്‍സ മത്സ്യങ്ങള്‍ തിരികെയെത്തി!
ഉത്തർപ്രദേശിലെ ഗാസിപുരില്‍ ഗംഗാ നദിയില്‍ നിന്നാണ് ശാസ്ത്രജ്ഞർ രണ്ട് ഹില്‍സ മത്സ്യങ്ങളെ കണ്ടെത്തിയത്.കടലില്‍ ജീവിക്കുകയും പ്രജനനത്തിനായി നദികളിലേക്ക് നീന്തുകയും ചെയ്യുന്ന ഹില്‍സ, 1970-കളില്‍ ഫറാക്ക ബാരേജ് വന്നതോടെയാണ് ഗംഗയുടെ മുകള്‍ത്തട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. പ്രയാഗ്‌രാജിലും ആഗ്രയിലുമെല്ലാം പണ്ട് സുലഭമായിരുന്ന ഈ മത്സ്യം പെട്ടെന്ന് ഇല്ലാതായത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഹില്‍സയുടെ ഈ മടങ്ങിവരവിന് വഴിയൊരുക്കിയത് ഫറാക്ക ബാരേജില്‍ ഈ വർഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച പുതിയ ഫിഷ് ലോക്ക് ഗേറ്റാണ്. നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഫിഷ് പാസ്, മത്സ്യങ്ങള്‍ക്ക് ബാരേജ് മറികടന്ന് നദിയുടെ മുകള്‍ത്തട്ടിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഫലപ്രാപ്തിയാണ് ഗാസിപുരിലെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.
ഗവേഷകർക്ക് മുന്നില്‍പ്പെട്ട അതിഥികള്‍ഐസിഎആർ-സെൻട്രല്‍ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഫിഷ് പാസിന്റെ സ്വാധീനം പഠിക്കാനെത്തിയതായിരുന്നു ഡയറക്ടർ ബസന്ത കുമാർ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ പിടിച്ച മത്സ്യങ്ങളെ പരിശോധിച്ചപ്പോഴാണ് അവ ഹില്‍സയാണെന്ന് സംഘം സ്ഥിരീകരിച്ചത്.
പിടികൂടിയ മത്സ്യങ്ങളിലൊന്നിന് 450 ഗ്രാമും മറ്റൊന്നിന് 510 ഗ്രാമും ഭാരമുണ്ടായിരുന്നു. ഫറാക്ക ബാരേജില്‍ നിന്ന് ഏകദേശം 700 കിലോമീറ്റർ മുകളിലായാണ് ഗാസിപുർ സ്ഥിതി ചെയ്യുന്നത്. ഇത്രയും ദൂരം ഹില്‍സ സഞ്ചരിച്ചെത്തിയത് ഫിഷ് പാസ് വിജയകരമാണെന്നതിന്റെ വ്യക്തമായ തെളിവായി ശാസ്ത്രലോകം കാണുന്നു. ജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് മത്സ്യങ്ങളെ ആകർഷിക്കുന്ന രീതിയിലാണ് ഫിഷ് പാസ് പ്രവർത്തിക്കുന്നത്. കൂടുതല്‍ ഹില്‍സ മത്സ്യങ്ങള്‍ ഗംഗയുടെ മുകള്‍ത്തട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവരികയാണെന്ന് സിഫ്രിയിലെ ഗവേഷകർ അറിയിച്ചു. ഹില്‍സയുടെ ഈ തിരിച്ചുവരവ് ഗംഗയുടെ ആവാസവ്യവസ്ഥയ്ക്ക് മാത്രമല്ല, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പുതിയ പ്രതീക്ഷ നല്‍കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








