എടപ്പാൾ: വിമാനയാത്രയുടെ ടിക്കറ്റ് നിരക്കുകള്‍ വർധിച്ച സാഹചര്യത്തിൽ പ്രവാസികളെ തട്ടിച്ച് വന്‍തുക തട്ടിയെടുത്ത യുവാവ് പിടിയില്‍. നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രയ്ക്ക് വെറും 42,000 രൂപയെന്ന് വാഗ്ദാനം നൽകി പ്രവാസികളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയ യുവാവാണ് പിടിയിലായിട്ടുള്ളത്. എടപ്പാൾ കാലടി വടക്കത്ത് വളപ്പിൽ സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിൽ സ്‌കൂളുകൾക്ക് അവധിക്കാലമായതിനാൽ വിമാക്കമ്പനികൾ കഴുത്തറുപ്പൻ നിരക്കാണ് പ്രവാസികളിൽ നിന്ന് ഈടാക്കിയിരുന്നതെന്ന് പരാതികള്‍ വ്യാപകമായിരുന്നു.
ഒരു ഭാഗത്തേക്കുള്ള യാത്രക്ക് പോലും അര ലക്ഷത്തിലേറെ രൂപയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതോടെയാണ് പ്രതി തട്ടിപ്പുമായി രംഗത്തിറങ്ങിയത്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വെറും 42000 രൂപക്ക് നൽകാമെന്ന സുഹൈലിന്റെ വാഗ്ദാനം വിശ്വസിച്ച് പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്. ഇതിന് മുമ്പും സേവനം ലഭിച്ചിട്ടുള്ളതിനാലാണ് പലരും ഇയാളെ വിശ്വസിച്ചത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന വിവരം സുഹൃത്തുക്കൾ പരസ്പരം പങ്കുവെച്ചതോടെ ടിക്കറ്റിന് ആവശ്യക്കാരേറുകയായിരുന്നു. അതോടെ കൂടുതൽ ഇരകൾ സുഹൈലിന്റെ കെണിയിൽപ്പെടുകയായിരുന്നു. മടക്കയാത്ര ഉൾപ്പെടുന്ന പാക്കേജിനും ഒരു ഭാഗത്തേക്കുള്ള യാത്രക്കും പണം നൽകിയവരും ഇരകളിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








