കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. കൊവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം.
നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ല കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച കളക്ടറുടെ എഫ് ബി കുറിപ്പ്:
കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ച് ടൂറിസം മേഖല രണ്ട് ഘട്ടമായി തുറക്കാം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ മാത്രമാണ് സന്ദർശകർക്കും ആഭ്യന്തര വിനോദ സഞ്ചാരികൾക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കുക.
ഈ സാഹചര്യത്തിൽ, താഴെ നൽകിയിരിക്കുന്ന മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് 2020 നവംബർ 12 മുതൽ കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളും തുറക്കാൻ അനുവദിക്കും.
മാർഗ്ഗനിർദ്ദേശങ്ങൾ.
നിശ്ചയിച്ചിട്ടുള്ള എൻട്രി പോയിന്റുകളിൽ ഉദ്യോഗസ്ഥരെ / ഗാർഡുകളെ വിന്യസിക്കണം, അവിടങ്ങളിൽ തെർമൽ ചെക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് സൗകര്യം തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം.
കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം ബീച്ചുകളിൽ അനുവദനീയവും അനുവദനീയവുമല്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി ഡിസ്പ്ലേ ബോർഡുകൾ സജ്ജീകരിക്കണം.
കൃത്യമായ ഇടവേളകളിൽ
നടപ്പാതകൾ, ഹാൻഡ് റെയിലുകൾ, സീറ്റിംഗ് ഷെൽട്ടറുകൾ തുടങ്ങിയ ഇടങ്ങളിൽ ആണുനശീകരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണം.
ബീച്ചുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ / കാവൽക്കാർ /വോളന്റീയർസ് എന്നിവർക്ക് ടൂറിസം പോലീസിന്റെ സേവനവും പ്രയോജനപെടുത്താം.
ബീച്ചിലുകളിലെ ടോയ്‌ലറ്റുകൾ വിശ്രമമുറികൾ എന്നിവിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പ്രത്യേക ക്ലീനിംഗ് ഡ്രൈവ് നടത്തും.
എല്ലാ ആഭ്യന്തര വിനോദ സഞ്ചാരികളും www.covid 19 jagratha.kerala.nic.in ൽ രജിസ്റ്റർ ചെയ്യുകയും, COVID-19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കേണ്ടതുമാണ്. അല്ലെങ്കിൽ ഇവിടങ്ങളിൽ എത്തുന്ന സന്ദർശകരുടെ വിവരങ്ങൾ എൻട്രി പോയിന്റുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററിൽ രേഖപെടുത്തണം.
കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ബീച്ചിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്.
ബീച്ചുകളിൽ എത്തുന്ന സന്ദർശകർ മാസ്ക് ശരീരിക അകലം, സാനിറ്റൈസർ തുടങ്ങിയ സുരക്ഷ മുൻകരുതൽ പാലിക്കണം.
സന്ദർശകർ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത്തിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി എൽ എസ് ജി ഐ സെക്രട്ടറിമാർ, കോഴിക്കോട് പോർട്ട് ഓഫീസർ എന്നിവർ സഞ്ചാരികൾ എത്തുന്ന ബീച്ചുകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









