പന്തീരാങ്കാവിൽ നവവരന്റെ ക്രൂരമർദനത്തിനു യുവതി ഇരയായ സംഭവത്തിൽ പ്രതികരണവുമായി വരൻ രാഹുലിന്റെ അമ്മ. യുവതിയെ രാഹുൽ ഗുരുതരമായി മർദിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കുശേഷം രാഹുൽ വീട്ടിൽനിന്നു പോയി, ഫോൺ സ്വിച്ച് ഓഫാണ്. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കല്യാണം തന്നെ മോൻ ആറു ലക്ഷം രൂപ മുടക്കിയാണ് ഗുരുവായൂരിൽ നടത്തിയത്. കോട്ടയത്തെ വിവാഹലോചന ഒഴിവായത് മറ്റു കാരണങ്ങൾ കൊണ്ടാണെന്നും അമ്മ പറഞ്ഞു.
അവരുടെ ഭാഗം ജയിക്കാൻ വേണ്ടിയാണ് സ്ത്രീധന ചോദിച്ചു എന്ന ആരോപണം ഉയർത്തുന്നത്. മോളുടെ കുറ്റം അവർ മറച്ചുപിടിക്കുകയാണ്. മോൾ എന്താ പറഞ്ഞത്, മോൾ എന്താ ചെയ്തതെന്ന് അവർ വെളിപ്പെടുത്തുന്നില്ല. അവളുടെ അച്ഛനൊക്കെ വന്നപ്പോഴാണു സംഭവം ഞങ്ങളും അറിയുന്നത്. അവർ വന്നിട്ട്, മോന്റെ മുറിയിൽ ഇരുന്ന് സംസാരിക്കുമ്പോഴാണു മോൾക്കു മറ്റു ബന്ധങ്ങളുണ്ടെന്നു അറിയുന്നത്. മൂന്നു പേരുടെ പേരാണ് അച്ഛൻ പറഞ്ഞത്. വീട്ടിൽ വന്നു വിവാഹാലോചന വരെ കഴിഞ്ഞെന്നും ജാതകം ചേരാത്തതിന്റെ പേരിൽ ഒഴിവാക്കിയെന്നുമാണു പറഞ്ഞത്. മോൾ ബന്ധം തുടരുന്നുണ്ടോയെന്ന് അറിയില്ലെന്നു പറഞ്ഞു. പക്ഷേ, ഇവിടെ വന്നശേഷവും ബന്ധം തുടരുന്നുണ്ടായിരുന്നു.
മോളെ ചെറുതായി അടിച്ചിട്ടുണ്ട്, ഇല്ലെന്നു പറയില്ല. അല്ലാതെ കൊല്ലാനൊന്നും ശ്രമിച്ചിട്ടില്ല. പിന്നെ എന്റെ അമ്മയെ പറഞ്ഞുവിടണം, മകളെയും പിള്ളേരെയും ഇറക്കിവിടണം, അക്കൂട്ടത്തിൽ ഞാനും പോകണം എന്നാണ് അവൾ പറഞ്ഞത്. അമ്മേടെ കൂടെ നിൽക്കാൻ പറ്റില്ല, അല്ലെങ്കിൽ തിരുവനന്തപുരത്ത് പോയി നിൽക്കുമെന്നും പറഞ്ഞു. ഇതു രാഹുൽ എതിർത്തു. ഇതിനു പിന്നാലെയാണ് വാക്കുതർക്കമുണ്ടാകുന്നത്. അല്ലാതെ ഞങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല. എന്റെ മോൻ ചെയ്തത് ഞാൻ എവിടായാലും പറയും. കൈവെള്ളയിൽ കൊണ്ടുനടന്നിട്ടും അവൾ എന്നെ ചതിക്കുന്ന രീതിയിലായപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല അമ്മേ എന്നാണ് മോൻ പറഞ്ഞത്. അങ്ങനെ വാക്കുതർക്കമുണ്ടായെന്നും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










