കോഴിക്കോട്: ഗാർഹിക എല്‍.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങള്‍ പുതുക്കി നല്‍കിയില്ലെങ്കില്‍, സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നല്‍കി.
വ്യാജ കണക്ഷനുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം ഗ്യാസ് കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കാനും അർഹരായ ഉപഭോക്താക്കള്‍ക്ക് മാത്രം സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനുമാണ് പെട്രോളിയം മന്ത്രാലയം ഈ നടപടി ശക്തമാക്കിയത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് തുടർന്ന് വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടിവന്നേക്കാം. കൂടാതെ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന എല്‍.പി.ജി സബ്‌സിഡിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും.
എന്നാല്‍, നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കിയിട്ടുള്ള ഉപഭോക്താക്കള്‍ വീണ്ടും ഈ നടപടിക്രമങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത‍്യൻ -ഓയില്‍ ഉപഭോക്താക്കള്‍ക്ക് ‘IndianOil One’ ആപ്പ് വഴിയും, മറ്റു കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് അതത് ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ വഴിയും ഓണ്‍ലൈനായി ഇ-കെവൈസി നടപടികള്‍ പൂർത്തിയാക്കാം.
ഇതുകൂടാതെ അടുത്തുള്ള ഗ്യാസ് ഏജൻസി സന്ദർശിച്ചോ, വീട്ടില്‍ സിലിണ്ടർ എത്തിക്കുന്ന ഡെലിവറി ജീവനക്കാർ വഴിയോ ബയോമെട്രിക് വിവരങ്ങള്‍ കൈമാറാനും സൗകര്യമുണ്ട്. ഇതിനായി ഉപഭോക്താവിന്റെ ആധാർ കാർഡും രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറും ആവശ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കള്‍ എത്രയും വേഗം നടപടികള്‍ പൂർത്തിയാക്കണമെന്ന് ഏജൻസികള്‍ അഭ്യർത്ഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







