തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയുടെ സാഹചര്യത്തില്‍ ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. മഴ കനത്താല്‍ ആറ് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി സെക്കൻഡില്‍ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ കാലവര്‍ഷം ഇന്നലെ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാധാരണയേക്കാള്‍ ഒരാഴ്ച കഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ വന്‍കരയിലെത്തിയതെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജൂണ്‍ 8 ന് ശേഷം മണ്‍സൂണ്‍ എത്തുന്നത്.
സാധാരണയായി ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കേണ്ടതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ചത്. 2018, 2022 വര്‍ഷങ്ങളില്‍ കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. അതേസമയം, 2019, 2021 വര്‍ഷങ്ങളില്‍ താമസിക്കുകയും ചെയ്തു.
തെക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് പ്രദേശം മുഴുവനായും കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും തെക്കന്‍ തമിഴ്നാടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും, ഇന്ത്യന്‍ മഹാസമുദ്രം, മാന്നാര്‍ ഉള്‍ക്കടലിലും മറ്റു ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








