നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ഉണ്ടാകുന്ന എരിച്ചില്‍ ചില്ലറ അസ്വസ്ഥതയല്ല നമ്മളിൽ ഉണ്ടാക്കുന്നത്.
എന്തെങ്കിലും കഴിച്ച് കഴിയുമ്പോഴും മറ്റും വൈകുന്നേരങ്ങളില്‍ കഴിക്കുമ്പോഴും വെറുതേ കിടക്കുമ്പോഴും കുനിയുമ്പോഴുമൊക്കെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. വയറിലെ ദഹനരസം അന്നനാളിയിലൂടെ തിരികെ കയറി വരുന്ന ആസിഡ് റീഫ്ലക്സ് ഉള്‍പ്പെടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളിലെ അമിതമായ ഭക്ഷണം കഴിപ്പ്, പെട്ടെന്ന് വലിച്ചു വാരിയുള്ള തീറ്റ, കഴിച്ച് ഉടനെ കിടക്കുന്നത്, അമിതവണ്ണം, പുകവലി, സമ്മര്‍ദം, ഉത്കണ്ഠ, കഫൈന്‍, മദ്യം, എരിവുള്ള ആഹാരം, ചോക്ലേറ്റ്, തക്കാളി ചേര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍, പെപ്പര്‍മിന്‍റ്, ഗ്യാസ് കയറ്റിയ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും നെഞ്ചെരിച്ചിലിലേക്ക് നയിക്കാം.
നെഞ്ചില്‍ ഏതാനും മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന എരിച്ചില്‍, നെഞ്ച് വേദന, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ പുളിപ്പോ, ഉപ്പോ കലര്‍ന്ന രുചി എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ചില കാര്യങ്ങളിലൂടെയും നെഞ്ചെരിച്ചിലിന് ശമനമുണ്ടാക്കാന്‍ സാധിക്കുന്നതാണ്. നന്നായി പഴുത്ത പഴം കഴിക്കുന്നത് വയറിലെ ആസിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൊട്ടാസ്യം വയറിലെത്തിക്കുന്നു. പഞ്ചസാര രഹിതമായ ഡയറ്റ് ച്യൂയിങ് ഗം ചവയ്ക്കുന്നത് ഉമിനിരീന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും. ഉമിനീര്‍ ഭക്ഷണം എളുപ്പം ഇറക്കാന്‍ സഹായിക്കുന്നതിനാല്‍ വയറിലെ ആസിഡ് തോത് നിയന്ത്രണത്തില്‍ നില്‍ക്കുകയും നെഞ്ചെരിച്ചില്‍ മാറുകയും ചെയ്യും. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവില്‍ പല സമയങ്ങളിലായി ആവശ്യത്തിന് ഭക്ഷണം ഉള്ളിലെത്തിക്കാന്‍ ശ്രമിക്കാം. കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് പതിയെ കഴിക്കാനും ശ്രമിക്കേണ്ടതാണ്. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. നിറഞ്ഞ വയറുമായി കിടക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം. അമിതവണ്ണമുള്ളവര്‍ ഭാരം കുറയ്ക്കുന്നതും നെഞ്ചെരിച്ചില്‍ മാറാന്‍ സഹായിക്കും. അമിതമായ കൊഴുപ്പ് വയറില്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം.പുകവലി ഉമിനീരിന്‍റെ ഉത്പാദനം കുറയ്ക്കുമെന്നതിനാല്‍ ഇതും വയറില്‍ ആസിഡ് രൂപീകരിക്കാന്‍ കാരണമാകും. ഇതിനാല്‍ പുകവലി പൂര്‍ണമായും നിര്‍ത്തണം. സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം ദഹനസംവിധാനത്തെ താളം തെറ്റിച്ച് നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിനാല്‍ സമ്മര്‍ദരഹിതമായ ജീവിതം നയിക്കാന്‍ ശ്രമിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.