കോഴിക്കോട്: സംസ്ഥാന സർക്കാരും ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയും (യുഎൽസിസി) ഹൈക്കോടതിയിൽ നടക്കുന്ന വ്യവഹാരത്തെ തുടർന്ന് കേരളത്തിൽ കിഫ്ബിയുടേത് ഉൾപ്പെടെ 12 പ്രധാന റോഡുകളുടെ പണികൾ സ്തംഭനാവസ്ഥയിൽ. കിഫ്ബി വഴി ഫണ്ട് അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ടെൻഡർ ചെയ്യുകയും ചെയ്ത ഏഴ് റോഡുകളും ഇതിൽ ഉൾപ്പെടും. ടെൻഡർ നൽകി കരാറുകാരനെ നിയമിച്ചെങ്കിലും ഹൈക്കോടതിയുടെ ഇടപെടൽ മൂലം പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. ഹൈക്കോടതി ഇടപെട്ടതിനാൽ ഈ റോഡുകൾ നന്നാക്കാനും കഴിയുന്നില്ല.
കോഴിക്കോട് ജില്ലയിലെ കിഫ്ബിയില്‍ ഉള്‍പ്പെട്ട കളന്തോട്-കൂളിമാട് റോഡ്, തൊട്ടിൽപ്പാലം-തലയാട് റോഡ്, കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ചെരിക്കല്‍-കോട്ടാം പാലം, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്, മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പൂക്കോട്ടുംപാടം-മൂലേപാടം ബ്രിഡ്ജ് റോഡ്, കാളികാവ്-ചിറക്കല്‍ റോഡ്, പത്തനംതിട്ട ഏഴാംകുളം-കൈപ്പത്തൂര്‍ റോഡ് എന്നിവയുടെ പ്രവൃത്തികളാണ് നിലച്ചത്.
നാലുമാസമായി പണി മുടങ്ങിക്കിടക്കുകയാണ്. 40 മുതല്‍ 100 കോടി വരെയുള്ളതാണ് ഓരോ പ്രവൃത്തിയും. ഇതിന് പുറമെ പൊതുമരാമത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് റോഡുകളുടെ പ്രവൃത്തിയും തടസ്സപ്പെട്ടിരിക്കുകയാണ്. ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്ന ടെന്‍ഡര്‍ ആനുകൂല്യങ്ങള്‍ ഇടക്കാലത്ത് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വ്യവഹാരങ്ങളാണ് പ്രവൃത്തിക്ക് തടസ്സമായത്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന സൊസൈറ്റികള്‍ക്ക് 10 ശതമാനം ‘പ്രൈസ് പ്രിഫറന്‍സ്’ ആനുകൂല്യം നിലവിലുണ്ടായിരുന്നു.
ഈ ആനുകൂല്യം ലഭിക്കാന്‍ സംസ്ഥാനത്ത് ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റികള്‍ രൂപവത്കരിച്ച് ടെന്‍ഡറില്‍ പങ്കെടുക്കല്‍ വ്യാപകമായതോടെ സാധാരണ കരാര്‍ കമ്ബനികള്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിച്ചു. ഇതോടെ സര്‍ക്കാര്‍ ആനുകൂല്യം ഇടക്കാലത്ത് ഒഴിവാക്കി. എന്നാല്‍, സമ്മര്‍ദത്തെ തുടര്‍ന്ന് 2022 ജൂലൈ 29ന് ആനുകൂല്യം പുനഃസ്ഥാപിച്ചു. ഇക്കാലയളവില്‍ പൊതുമരാമത്ത് ടെന്‍ഡര്‍ നടപടികളില്‍ അയോഗ്യരായ യു.എല്‍.സി.സി റീ ടെന്‍ഡര്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതാണ് നിയമക്കുരുക്കിനിടയാക്കിയത്.
ഹൈക്കോടതിയിൽ കേസ് ഇഴഞ്ഞു നീങ്ങുകയാണ്. പ്രശ്നപരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. സർക്കാരുമായി അടുത്ത ബന്ധമുള്ള കരാർ കമ്പനിയാണ് കോടതിവ്യവഹാരങ്ങളുമായി മുന്നോട്ടുപോകുന്നത്. മഴക്കാലം മാറിയതിനാൽ എത്രയും വേഗം പണി തുടങ്ങിയാൽ മാത്രമേ അടുത്ത മഴക്കാലത്തിനുമുമ്പ് പണി പൂർത്തിയാക്കാനാകൂ. കടുത്ത ദുരിതമനുഭവിച്ചാണ് പ്രവൃത്തി മുടങ്ങിയ റോഡുകളിലൂടെ ജനം സഞ്ചരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.