കോഴിക്കോട്: പുള്ളാവൂരില്‍ പുഴയരികിൽ ഫുട്‌ബോള്‍ ആരാധകര്‍ കട്ട് ഔട്ടുകള്‍ വെച്ചതിനെതിരെ നിയമനടപടികള്‍ തുടരുമെന്ന് അഭിഭാഷകന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലും കോഴിക്കോട് കളക്ടറേറ്റിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി താലൂക്ക് തഹസീല്‍ദാര്‍ക്ക് കൈമാറുമെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പറഞ്ഞു. ‘ഫുട്‌ബോള്‍ ഇഷ്ടം. എങ്കിലും ഇതിനേക്കാള്‍ ബല്യ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ല,’ ശ്രീജിത്ത് കുറിച്ചു. കട്ടൗട്ടുകള്‍ നീക്കാന്‍ ശ്രമിച്ചതിന് ഫുട്‌ബോള്‍ ആരാധകര്‍ തന്നെ മര്‍ദ്ദിച്ചെന്ന പ്രചരണം വ്യാജമാണെന്നും ശ്രീജിത്ത് പറഞ്ഞു. അതെ സമയം തന്നെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് കമന്റ് ചെയ്തയാളെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ സഹായം തേടിയെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഓലിക്കല്‍ ഗഫൂര്‍ ഉത്തരവിട്ടെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. ഭീമന്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ച് ആണ് ശ്രീജിത്ത് പെരുമന ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ പരാതി നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണം വിവാദമായതിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരെ അനുകൂലിച്ച് എംഎല്‍എ പി ടി എ റഹീം ഇടപെട്ടിരുന്നു. അതിനിടെ കട്ട് ഔട്ടുകള്‍ ഇരിക്കുന്നത് തങ്ങളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടി കൊടുവള്ളി നഗരസഭയും രംഗത്തെത്തി. പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും നഗരസഭ ഇപ്പോള്‍ പൂര്‍ണമായും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒപ്പമാണെന്നും ചെയര്‍മാന്‍ അബ്ദു വെള്ളറ വ്യക്തമാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.