കോഴിക്കോട്: മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി പ്രകാരം 1310 അനധികൃത കാർഡുകൾ പിടിച്ചെടുത്തു. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ.
23,18,981 രൂപയാണ് പിഴയായി ഈടാക്കിയത്. 137 എഎവൈ മഞ്ഞ കാർഡുകൾ, 789 പിഎച്ച്എച്ച് വൈറ്റ് കാർഡുകൾ, 384 എൻപിഎസ് ബ്ലൂ കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ/ സിറ്റി റേഷനിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്.
ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ച 68 മുൻഗണനാ കാർഡുകൾ പിടികൂടിയിരുന്നു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് പ്രദേശങ്ങളിലെ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ എ വൈ കാര്‍ഡ്, 40 മുന്‍ഗണനാ കാര്‍ഡുകള്‍, 23 സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിലവില്‍ മുന്‍ഗണനാ കാര്‍ഡുകളില്‍ അംഗങ്ങളായി തുടരുന്നതായും എ സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല് ചക്ര വാഹനമുള്ളവരുമായ വ്യക്തികള്‍ നിലവില്‍ സബ്സിഡി കാര്‍ഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി. ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായും കാര്‍ഡുകള്‍ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് അറിയിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.