കോഴിക്കോട് കോർപറേഷനിൽ വീണ്ടും തട്ടിപ്പ്. ബിൽ കലക്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന 2 താൽക്കാലിക ജീവനക്കാരികൾ കെട്ടിട ഉടമകളിൽ നിന്നു നികുതിയിനത്തിൽ ഈടാക്കിയ തുക കോർപറേഷനിൽ അടയ്ക്കാതെ മുക്കിയതായാണു കണ്ടെത്തൽ. കോർപറേഷൻ അന്വേഷണം തുടങ്ങി. പാസ്‌വേഡ് ചോർച്ചയുണ്ടായ റവന്യു സെക്‌ഷനിൽ തന്നെയാണ് ഈ തട്ടിപ്പും. ക്രമക്കേടു കണ്ടെത്തി ദിവസങ്ങളായെങ്കിലും കോർപറേഷൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. പല ഫയലുകളും കാണാനില്ലെന്നും പരാതിയുണ്ട്.
കെട്ടിട ഉടമകളിൽ നിന്നു വൻ തുക ഈടാക്കുകയും എന്നാൽ കോർപറേഷനിൽ തുച്ഛമായ തുക മാത്രം അടയ്ക്കുകയും രസീതിൽ തിരിമറി നടത്തുകയുമാണു ചെയ്തിരിക്കുന്നത്. നികുതി അടയ്ക്കാൻ കെട്ടിട ഉടമകൾ കോർപറേഷനിൽ നേരിട്ട് എത്തിയപ്പോഴാണു ക്രമക്കേട് പുറത്തു വന്നത്. കെട്ടിട ഉടമകളുടെ കൈവശമുണ്ടായിരുന്ന രസീതും കോർപറേഷൻ ഓഫിസിലെ വിവരങ്ങളും തമ്മിൽ ഒത്തുപോകാത്തതിനെ തുടർന്നാണ് അന്വേഷണം ഉണ്ടായത്. എത്ര തുകയാണു നഷ്ടപ്പെട്ടതെന്നോ എത്ര പേർ തട്ടിപ്പിനിരയായെന്നോ കോർപറേഷന് ഇപ്പോഴും വ്യക്തമായിട്ടില്ല. 9 രസീതുകളിലാണ് ഇതുവരെ ക്രമക്കേടു കണ്ടെത്തിയതെന്നും, പരാതികൾ പൊലീസിനു കൈമാറുമെന്നും കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി പറഞ്ഞു. സമയം തട്ടിപ്പു നടത്തിയവർ ഇപ്പോൾ കോർപറേഷനിൽ ജോലി ചെയ്യുന്നില്ല. താൽക്കാലിക ജീവനക്കാർ ആയിരുന്നതിനാൽ ഇവർക്കെതിരെ കൂടുതൽ വകുപ്പുതല നടപടികൾ എടുക്കാനും കഴിയില്ല. ഇവർ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കാൻ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും സെക്രട്ടറി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.