സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം സംശയാസ്പദമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും പിടിഎ റഹീം എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയവരിൽ ഒരു കുട്ടിക്ക് മാത്രം ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ദുരൂഹതയുണ്ട്. കോടതി ഉത്തരവിലൂടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ സൈക്കിൾ പോളോ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അനുമതിയുണ്ടായിട്ടും താമസസൗകര്യവും ഭക്ഷണവും നിരസിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ നടപടി പ്രതിഷേധാർഹമാണ്. മാച്ച് ഫീ ആയി അൻപതിനായിരം രൂപ അടച്ച ടീമിനാണ് ഇത്തരമൊരു ദുര്യോഗമുണ്ടായത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഫെഡറേഷനും അസോസിയേഷനുകളും ചേരിതിരിഞ്ഞ് നടത്തുന്ന ശീതസമരത്തിന്റെ ഇരയാണ് നിദ ഫാത്തിമയെന്നും മറ്റൊരു സംസ്ഥാനത്ത് വെച്ചാണ് നിർഭാഗ്യകരമായ ഈ സംഭവമുണ്ടായത് എന്നത് കണക്കിലെടുത്ത് അനുയോജ്യമായ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ തുടർന്ന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.