നോളജ് സിറ്റി: നോളജ് സിറ്റിയുടെ മനോഹാരിതയും ചാരുതയും ആത്മീയാനുഭൂതിയും പൂർണ്ണമായി ആസ്വദിക്കാൻ അവർ വീണ്ടും വന്നു. നോളജ് സിറ്റിയുടെ വർണ്ണാഭമായ കാഴ്ചകൾ കാണാനും ജുമുഅ നമസ്കരിക്കാനും കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ഇരുപത്തിയഞ്ചോളം ഭിന്നശേഷിക്കാരാണ് നോളജ് സിറ്റിയിലെത്തിയത്. നേരത്തെ സിറ്റി നിർമാണം നടന്നുകൊണ്ടിരിക്കുമ്പോൾ സന്ദർശിച്ചിരുന്നു, പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയപ്പോൾ രണ്ടാമത്തെ സന്ദർശനം ആഗ്രഹസാഫല്യമായിരുന്നു ഇവർക്ക്.
പല വിധ അസുഖങ്ങളാൽ വീടുകളിൽ ഒതുങ്ങി കൂടേണ്ടിവന്നവരാണ് സന്ദർശനത്തിനെത്തിയവരുടെ കൂട്ടത്തിലെ പലരും. പരസഹായമില്ലാതെ യാത്രകൾ സാധ്യമല്ലാത്തതിനാൽ ഇരുട്ടറകളിൽ സ്വപ്നങ്ങൾ തളക്കപ്പെട്ട ഇവർക്ക് നോളജ് സിറ്റിയിലേക്കുള്ള യാത്ര കുളിരു പകരുന്നതായിരുന്നു. നോളജ് സിറ്റിയിലെ മസ്ജിദുൽ ഫുതൂഹിന്റെ മനോഹാരിതയും ആകാര ഭംഗിയും അവർ ആവോളം നുകർന്നു. ജുമുഅ നമസ്കാരവും ശേഷമുള്ള പ്രത്യേക പരിപാടികളുമെല്ലാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് നിറഞ്ഞ മനസ്സോടെയാണ് അവർ നോളജ് സിറ്റിയുടെ ഗേറ്റ് കടന്നത്.
മര്‍കസ് നോളജ് സിറ്റിയിലെത്തിയ ഭിന്നശേഷിക്കാരെയും കൂടെ അനുഗമിച്ച സന്നദ്ധ പ്രവര്‍ത്തകരെയും നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകിം അസ്ഹരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, അഡ്വ. തന്‍വീര്‍ ഉമര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.