കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. കോഴിക്കോട് ചൊവ്വാഴ്ച തുടങ്ങുന്ന സ്കൂള്‍ കലോത്സവത്തിനായി അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്ന സമയമാണിത്. കൊവിഡ് കാലത്തിനു ശേഷം സ്കൂൾ കലോത്സവ വേദികൾ സജീവമാകുകയാണ്. കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട്ടെത്തി. വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട മിനുക്കുപണികളാണ് എല്ലായിടത്തും നടക്കുന്നത്.
അങ്ങനെ എങ്ങും കലോത്സവത്തിന്റെ ആവേശം കൊണ്ട് നില്‍ക്കുകയാണ്. ഇപ്പോഴിതാ കലോത്സവ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വീണാ ജോർജ്. ഫോട്ടോയും പത്രകട്ടിംഗും ഷെയർ ചെയ്തിട്ടുണ്ട്.
സമൂഹമാധ്യമത്തിലാണ് മന്ത്രി തന്റെ കലോത്സവകാല ചിത്രങ്ങളും പത്ര വാര്‍ത്തയുടെ കട്ടിങും പങ്കുവച്ചത്. ‘ഔദ്യോഗിക പരിപാടികള്‍ക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസില്‍ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂള്‍ യുവജനോത്സവ കാലങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു. വീട്, പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്… എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട്. അക്കാലത്തു ..മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകള്‍… എത്ര എത്ര നിറം മങ്ങാത്ത ഓര്‍മ്മകള്‍’-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അന്ന് മോണോ ആക്ടില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ പത്രക്കുറിപ്പ് ആണ് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. പത്തനംതിട്ട മൈലപ്ര എംബിഎഇഎംഎച്ച്‌എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് വീണാ ജോർജ് പെൺകുട്ടികളുടെ മോണോ ആക്ടിൽ ജേതാവായത്. കൗരവ സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ഭാവങ്ങളായിരുന്നു അന്ന് വീണ കുര്യാക്കോസ് എന്ന വീണ ജോര്‍ജ് വേദിയില്‍ അവതരിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.