കോഴിക്കോട്: കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോഴിക്കോട് ഉണ്ണികുളത്താണ് സംഭവം. അർച്ചന എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.
വിദ്യാർത്ഥിയുടെ ശരീരത്തിൽ സംശയാസ്പദമായ ചില മുറിവുകളുണ്ടെന്ന് അർച്ചനയുടെ അമ്മ സജിത്ര ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അർച്ചനയെ അമ്മൂമ്മയുടെ വീട്ടിലെത്തിച്ച ശേഷമാണ് സജിത്ര ജോലിക്ക് പോയത്. സ്‌കൂളിൽ പോകാനൊരുങ്ങിയ അർച്ചന ബുക്ക് എടുക്കണമെന്ന് പറഞ്ഞ് അരക്കിലോമീറ്റര്‍ അപ്പുറമുള്ള സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് പണി നടക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ തീപിടിച്ചെന്നും, അണയ്ക്കാന്‍ ആളുകള്‍ കൂടിയപ്പോഴാണ് ഉള്ളില്‍ കുട്ടിയുണ്ടെന്നും അമ്മയടക്കമുള്ളവര്‍ അറിയുന്നത്.
കുട്ടിയെ കണ്ടെത്തുമ്ബോള്‍ കിടന്നുറങ്ങുന്ന രീതിയില്‍ ആയിരുന്നെന്നും മൂക്കില്‍ നിന്ന് രക്തം പൊടിഞ്ഞിരുന്നതായി ചിലര്‍ കണ്ടതായി പറഞ്ഞുവെന്നും ‘അമ്മ പറയുന്നു. സന്തോഷത്തോടെ സ്കൂളില്‍ പോകാനിറങ്ങിയ കുട്ടിയായിരുന്നു. മറ്റുസങ്കടങ്ങളൊന്നും തങ്ങളോട് പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ദുരൂഹതകള്‍ നീങ്ങുവെന്ന് ബാലുശ്ശേരി പോലീസ് പറയുന്നു.
എകരൂല്‍ നെല്ലുളിക്കോത്ത് പ്രസാദിന്റെയും സചിത്രയുടെയും മകളാണ് അര്‍ച്ചന. അർച്ചനയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. മരിച്ച അർച്ചനയും ഇളയ സഹോദരങ്ങളും അമ്മയ്‌ക്കൊപ്പം പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിലാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയതായിരുന്നു. അച്ഛന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് അർച്ചനയും സഹോദരങ്ങളും സ്‌കൂളിലേക്ക് പോകുന്നത്. പതിവുപോലെ ഉച്ചയൂണും പുസ്തകങ്ങളും എടുത്ത് സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് അർച്ചന അച്ഛന്റെ വീട്ടിൽ നിന്ന് ഇറങ്ങി. അമ്മയുടെ വീട്ടിൽ മറന്നുവെച്ച ഒരു പുസ്തകം എടുക്കാനുണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു.
രാവിലെ ഒമ്പത് മണിയോടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഇവർ താമസിക്കുന്ന ഷെഡ് കത്തുന്നത് കാണുന്നത്. തീയിൽ വെള്ളം ഒഴിച്ച് അകത്ത് കയറിയപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പ സ്വാമിയുടെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി .ആര്‍. ഹരിദാസ്, ബാലുശ്ശേരി എസ്. എച്ച്.ഒ എം.കെ. സുരേഷ് കുമാര്‍, എസ് .ഐ എന്‍. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് ബാലുശ്ശേരി പോലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.