കോഴിക്കോട്: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് കൈക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ചികിത്സയ്ക്ക് കോഴിക്കോട് കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് ധനസഹായം നൽകിയില്ല.
നവംബർ 13ന് കുന്ദമംഗലത്ത് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ കാരന്തൂർ സ്വദേശി ദിയ അഷ്‌റഫ് പങ്കെടുത്തിരുന്നു. ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39-കാരിയായ വനിതാ എതിരാളിയോട് മത്സരിക്കുന്നതിനിടെയാണ് ദിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മത്സരത്തിനിടെ ദിയയുടെ കെമുട്ടിന് മുകളിലെ എല്ലിന് പൊട്ടലുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ ദിയയുടെ വലതു വിരലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ചികിൽസയ്ക്കായി വൻതുക ഇതിനകം ചെലവഴിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടും നിരവധി പരാതികൾ നൽകിയിട്ടും പഞ്ചായത്ത് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ദിയയുടെ കുടുംബം പറയുന്നു.
കേരളോത്സവത്തിന് ഫണ്ട് കുറവാണെന്നും അത് കഴിഞ്ഞിട്ട് പണം എന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ നല്‍കാമെന്നുമായിരുന്നു പഞ്ചായത്തില്‍ നിന്നും ലഭിച്ച മറുപടി. കളിയാണെങ്കിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്നും ഇത് കളിയുടെ ഭാഗമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായും ദിയ വ്യക്തമാക്കി.
കോഴിക്കോട് പ്രൊവിഡൻസ് കോളജ് ബിഎസ്‌എസി വിദ്യാർഥിനിയായ ദിയയ്ക്ക് രണ്ടു മാസത്തോളമായി പരിക്ക് കാരണം ക്ലാസുകളും ഒന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി. എൻസിസി കേഡറ്റായ ദിയ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ പരിശീലിക്കുന്നതിനിടെയാണ് മത്സരത്തിൽ പങ്കെടുത്ത് പരിക്കേറ്റത്. ഇതോടെ പരേഡിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി. കുറഞ്ഞത് ആറുമാസമെങ്കിലും ഫിസിയോതെറാപ്പി ചെയ്യണം. പ്രതിദിനം 500 രൂപയെങ്കിലും ചെലവ് വരും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ദിയയും കുടുംബവും ആവശ്യപ്പെടുന്നു.
എന്നാൽ, മത്സര വേദിയിൽ നിന്ന് ദിയയുടെ ആശുപത്രിയിലെത്തിക്കുകയും തുടർന്നുള്ള ചെലവുകളും പഞ്ചായത്ത് വഹിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. ഒന്നരലക്ഷം രൂപയാണ് കേരളോത്സവത്തിന് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ പരിപാടികളുടെ നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള തുക ദിയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കണക്കെടുപ്പ് നടക്കാത്തതിനാലാണ് പണം നൽകാൻ വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.