കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്. ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയുടെ വലതുകാലിന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. കക്കോടി സ്വദേശി സജ്നയാണ് ചികിത്സാ പിഴവിന് ഇരയായത്. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി നടത്തിയ ശസ്ത്രക്രിയയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.
അനസ്‌തേഷ്യ കഴിഞ്ഞതോടെ വലതുകാലിൽ വേദന അനുഭവപ്പെട്ടത് സജ്‌ന ആരോഗ്യപ്രവർത്തകരെ അറിയിച്ചു. ഇത് പരിശോധിക്കാൻ കാൽ താഴ്ത്തി നടക്കാൻ ശ്രമിച്ചപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയതായി മനസ്സിലായത്. ഇതേക്കുറിച്ച് ഡോക്ടറോട് ചോദിച്ചെങ്കിലും വലതുകാലിൽ ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് മറുപടി ലഭിച്ചത്. ചികിത്സാ പിഴവ് മനസ്സിലാക്കിയ ആശുപത്രി അധികൃതർ തെറ്റ് സമ്മതിച്ചു. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സജ്‌നയുടെ കുടുംബം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.