മുക്കം: മുക്കത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും നഗരത്തിൽ പലയിടത്തും അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ഇബി ആരംഭിച്ച ഊർജസ്വലമായ ശ്രമം വിജയത്തിന്റെ പാതയിലാണ്. നഗരത്തിൽ നിലവിലുള്ള ട്രാൻസ്‌ഫോർമറുകളിൽ അമിതഭാരം മൂലം ഫ്യൂസ് പോവുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഇത് പതിവായി വൈദ്യുതി മുടക്കത്തിന് കാരണമായി. കെഎസ്ഇബി നടപ്പാക്കുന്ന ദ്യുതി-2 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ പുതിയ മൂന്ന് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ഇത് പൂർത്തിയാകുന്നതോടെ ലോഡ് ബാലൻസ് ചെയ്യാനും വൈദ്യുതി മുടക്കം ഒഴിവാക്കാനും വോൾട്ടേജ് കമ്മി പരിഹരിക്കാനും കഴിയുമെന്ന് കെഎസ്ഇബി മുക്കം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. അജ്മൽ, സബ് എൻജിനീയർ സുനിൽ എന്നിവർ പറഞ്ഞു. പണികൾ വേഗത്തിലാക്കാൻ നഗരസഭാ കൗൺസിലർ പ്രജിത പ്രദീപിന്റെ സഹകരണവും ലഭിച്ചതായി ഇവർ പറഞ്ഞു.
തടസ്സരഹിതവും ഗുണനിലവാരമുള്ളതുമായ വൈദ്യുതി ലഭ്യമാക്കാന്‍ പുതിയ ഹൈടെന്‍ഷന്‍ ഫീഡറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, ഭൂഗര്‍ഭ കേബിളുകള്‍, ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍, പഴകിയ ലൈനുകള്‍ മാറ്റല്‍, കേബിളുകള്‍ക്ക് റിംഗ് മെയിന്‍ യൂണിറ്റുകള്‍, ഫാള്‍ട്ട് പാസ്സ് ഡിറ്റക്റ്ററുകള്‍ തുടങ്ങി വിപുലമായ ആധുനികവത്കരണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ് കെ.എസ്.ഇ.ബിയുടെ ദ്യുതി പദ്ധതി.
പദ്ധതി പ്രകാരം മുക്കം നഗരത്തിലെ പഴയ വൈദ്യുത തൂണുകളെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു. പഴയ ട്രാൻസ്‌ഫോർമറുകളും മാറ്റുന്നുണ്ട്. സെക്‌ഷന്‍ ഓഫീസ് തലത്തില്‍ വിതരണ ശൃംഖലയെ കാണുന്നതിനു പകരം ഒരു സബ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് മറ്റൊരു സബ് സ്റ്റേഷനില്‍ അവസാനിക്കുന്ന രൂപത്തില്‍ വൈദ്യുതി ശൃംഖലയെ സമഗ്രമായി കണ്ട് ന്യൂനതകള്‍ പരിഹരിക്കുക ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
വൈദ്യുതി മുടക്കം ഉണ്ടായാലും നിശ്ചിത ട്രാന്‍സ്ഫോമറിന് കീഴിലുള്ള ഉപഭോക്താക്കളെ മാത്രമായിരിക്കും അത് ബാധിക്കുക. നഗരത്തില്‍ ഉണ്ടാകുന്ന നിരന്തരമായ വൈദ്യുതി മുടക്കത്തില്‍ വലയുന്നതും കഷ്ടനഷ്ടങ്ങള്‍ ഏല്‍ക്കുന്നതും കൂടുതലും വ്യാപാരികളാണ്. അവര്‍ ഈ പ്രശ്നത്തില്‍ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് മുക്കം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.