കോഴിക്കോട് : മെയ് 31 ന് നടക്കുന്ന കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തിനായി ചാലിയാറിന്റെ ഇരു കരകളിലും താമസിക്കുന്ന ആയിരങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നമംഗലം നിയോജക മണ്ഡലം എൽഡിഎഫ് കമ്മിറ്റി പുറത്തിറക്കിയ ജനകീയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കൂളിമാട് കടവിൽ പാലം നിർമിക്കുമെന്നത്.
തിരഞ്ഞെടുപ്പിന് ശേഷം വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കൂളിമാട് കടവിൽ പാലം നിർമിക്കാൻ 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിച്ചു.
സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി പദ്ധതി ടെൻഡർ ചെയ്ത് ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി ആരംഭിച്ചു. എന്നാൽ 2019ലെ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം പണി നിർത്തിവെച്ച് ഡിസൈൻ മാറ്റി പുനരാരംഭിക്കുകയായിരുന്നു. പല കാരണങ്ങളാൽ കാലതാമസം നേരിട്ടെങ്കിലും ഇപ്പോൾ കൂളിമാട് പാലത്തിന്റെ പണി പൂർത്തിയായി.
പുഴ അതിരിട്ട് വേർപിരിഞ്ഞ രണ്ട് പ്രദേശങ്ങളും പാലം നിർമ്മിച്ചതോടെ ഒന്നായി മാറിയതിൽ കുന്നമംഗലം ജനപ്രതിനിധി എന്ന നിലയിൽ അതിയായ സന്തോഷവും അഭിമാനവും, പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്തുണച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും എം എൽ എ പി ടി എ റഹീം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.