കോഴിക്കോട് : കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പ്. മുഖ്യപ്രതികളായ ചെർപ്പുളശ്ശേരി സ്വദേശികളായ ഷിബിലിയെയും സുഹൃത്ത് ഫർഹാനയെയും തിരൂരിലെത്തിച്ചു. മൂന്നാം പ്രതി ആഷിഖിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
ഷിബിലിയുടെ നിർദേശപ്രകാരം 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ സിദ്ദിഖ് 2 മുറികൾ ബുക്ക് ചെയ്തു. വൈകുന്നേരത്തോടെ സിദ്ദിഖും പ്രതികളും മുറിയിലെത്തി. രാത്രിയിൽ പ്രതികൾ സിദ്ദിഖിന്റെ മുറിയിൽ എത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടുകയും ഫർഹാന ചുറ്റിക കയ്യിലെടുത്തു തലയിൽ ഇടിക്കുകയും തുടർന്ന് നെഞ്ചിലും തലയിലും പരിക്കേറ്റ് സിദ്ദിഖ് മരിക്കുകയുമായിരുന്നു.
മരണം ഉറപ്പായതോടെ പ്രതികൾ മാനാഞ്ചിറയിലെത്തി ടോളി ബാഗ് വാങ്ങി മൃതദേഹം ബാഗിലാക്കാൻ ശ്രമിച്ചെങ്കിലും ബാഗിൽ കയറ്റാൻ കഴിയാതെ വന്നതോടെ 19ന് ടൗണിലെത്തി കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി മുറിയിലെത്തി ബാത്ത് റൂമില്‍ വെച്ച് മൃതദേഹം കട്ടര്‍ ഉപയോഗിച്ച് 3 കഷ്ണമാക്കി മുറിച്ച് രണ്ടു ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളുകയായിരുന്നു. കട്ടറും രക്തം പുരണ്ട തുണിയും അടങ്ങിയ ഉപകരണങ്ങളും ബാഗിലാക്കി മറ്റൊരിടത്ത് ഉപേക്ഷിച്ചു.
24ന് പുലർച്ചെ ഒറ്റപ്പാലത്ത് നിന്ന് ട്രെയിനിൽ അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസ് പറഞ്ഞു. പ്രതികളായ ഷിബിലിയെയും ഫർഹാനയെയും അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച രാത്രി തിരൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആഷിഖിനെ തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.