കോഴിക്കോട്: ജില്ലയിലെ പതങ്കയം, ഒലിച്ചു ചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് 2023 ജൂൺ ഒന്നു മുതൽ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എ ഗീത അറിയിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ജൂൺ ഒന്നിന് മുൻപായി പ്രസ്തുത പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകി. സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതത് ഭൂവുടമകൾ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനിൽക്കും.
ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ നദികളും പാറക്കെട്ടുകളും ദുരന്തമേഖലകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞവർഷങ്ങളിലെ അപകടങ്ങളും മരണങ്ങളും വ്യക്തമാക്കുന്നു. ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുകയോ ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാത്ത വെള്ളക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും പല ദുരന്തങ്ങൾക്കും കാരണമാകുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 8 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷത്തെ അപകടത്തിൽ, നേവി സംഘം ഉൾപ്പെടെ 12 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 18 വയസ്സുള്ള കുട്ടിയുടെ മൃതദേഹം പല കഷണങ്ങളായ നിലയിൽ കണ്ടെത്തിയത്. ഈ വർഷം ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.
അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യം പലതവണ ചർച്ച ചെയ്തിട്ടുണ്ട്. പോലീസും നാട്ടുകാരും നിരവധി തവണ മുന്നറിയിപ്പും ബോധവത്കരണവും നടത്തിയെങ്കിലും പലരും വിലക്ക് ലംഘിച്ചു. അതിനാൽ 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്‌ട് സെക്ഷൻ 30 (1) (2 വി) പ്രകാരം ദുരന്തങ്ങൾ ആവർത്തിച്ചാൽ തടയാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് കളക്ടർ പറഞ്ഞു.
ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 26, 34 (ബി), (സി), 71 & 72 പ്രകാരം നിയമം ലംഘിക്കുന്ന ഓരോ വ്യക്തിയിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. പിഴ ഈടാക്കാനും നിയമനടപടി സ്വീകരിക്കാനും കോടഞ്ചേരി പൊലീസ് എസ്എച്ച്ഒയെയും തിരുവമ്പാടി എസ്എച്ച്ഒയെയും ചുമതലപ്പെടുത്തി. കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് (റൂറൽ) ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ജൂൺ ഒന്നിന് മുമ്പ് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അതത് പഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.പ്രദേശത്തെ സ്വകാര്യ ഭൂമിയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയേണ്ടത് അതത് സ്ഥലമുടമകളുടെ ഉത്തരവാദിത്തമാണ്. അപകടങ്ങളും ദുരന്തങ്ങളും കുറയ്ക്കുന്നതിന് ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അതിനാൽ ഉത്തരവിന്റെ ലംഘനം ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം ഗൌരവമായി നേരിടുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത ഐഎഎസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.