കോഴിക്കോട് : കൃഷിവകുപ്പിന്റെ കീഴിൽ ഇസ്രയേലിലെത്തി നൂതന കൃഷിരീതികൾ പഠിച്ച് തന്റെ ഫാമിൽ മാതൃകാകൃഷി തുടങ്ങി യുവകർഷകൻ. കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി അബ്ദുസ്സമദാണ് കാരശ്ശേരി കറുത്തപറമ്പ് മോലിക്കാവിലെ തന്റെ രണ്ടര ഏക്കർ സ്ഥലത്ത് നൂതന കൃഷിരീതിക്ക് തുടക്കമിട്ടത്.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം ഷാഹിന തെങ്ങിൻതൈ നടൽ ഉദ്ഘാടനം ചെയ്തു. ഇസ്രയേലിലെ കാർഷിക രീതികൾ പൂർണമായി നടപ്പാക്കാൻ കഴിയില്ലെങ്കിലും താൻ പഠിച്ച ചിലത് തന്റെ കൃഷിയിടത്തിൽ പരീക്ഷിക്കും അബ്ദുസ്സമദ് പറഞ്ഞു.
അത്യുത്പാദനശേഷിയുള്ള 200 തെങ്ങിൻതൈകളാണ് കൃഷി ചെയ്യുന്നത്. അതോടൊപ്പം 400 കമുങ്ങ് തൈകൾ, വാഴ, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നു. ശാസ്ത്രീയമായി കുഴിയെടുത്താണ് തെങ്ങ് നടുന്നത്. നിശ്ചിത അകലം പാലിച്ച് ശാസ്ത്രീയമായ പരിചരണത്തോടെ നടത്തുന്ന കൃഷി മൂന്ന് വർഷത്തിനകം ഫലം കായ്ക്കുമെന്നാണ് സമദിന്റെ പ്രതീക്ഷ.
സമ്മിശ്ര കൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കാനും സമദ് ലക്ഷ്യമിടുന്നു. ഇവിടെയുണ്ടായിരുന്ന 450 റബ്ബർ വെട്ടിമാറ്റിയാണ് പുതിയ കൃഷിയിറക്കുന്നത്. പന്നിശല്യം തടയാൻ സോളാർ വേലിയും ജലസേചന സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ പൂർണ പിന്തുണയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.