കോഴിക്കോട് : കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകൻ കക്കോടൻ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് ഇടിമിന്നലേറ്റെങ്കിലും സാരമായ പരിക്കില്ല. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്.
ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു മൂവരും. ഇടിമിന്നലേറ്റ നസീർ പിന്നീട് എഴുന്നേറ്റ് കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദേഹത്ത് പൊള്ളലുകളോ മിന്നലിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. കിഴക്കോത്ത് കാരമ്ബാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് മിന്നലേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റിരുന്നു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.