കോഴിക്കോട് : ഏതാനും ദിവസങ്ങളായി തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ചിലർ ദുഷ്പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാവൂർ ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം കെ.ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, താനും സുഹൃത്തുക്കളും മുക്കത്ത് പോയപ്പോൾ, സുഹൃത്തുക്കളിലൊരാൾ കാറിൽ വെച്ച് ചർദ്ദിക്കുകയും തുടർന്ന് തൊട്ടടുത്ത കാർ പാർക്കിങ് സ്ഥലത്തേക്ക് കാർ മാറ്റിയിടുകയും കാറിൽ വെച്ച് സുഹൃത്തിന്റെ മുതുക് തടവിക്കൊടുക്കുകയും ചെയ്തു. ഇത് അകലെനിന്ന് അവ്യക്തമായ രൂപത്തിൽ മൊബൈലിൽ ഷൂട്ട് ചെയ്ത് അനാശാസ്യ പ്രവർത്തനം നടത്തി എന്നുപറഞ്ഞ് വീഡിയോ ചെറിയ ചെറിയ ക്ലിപ്പുകളാക്കി സോഷ്യൽ മീഡിയ വഴി ചിലർ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനും പൊതുസമൂഹത്തിൽ തന്നെ അപമാനിക്കാനുമുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
താൻ ഗ്രാമപഞ്ചായത്ത് അംഗമായ മുൻ ഭരണ സമിതിയുടെ കാലത്തും ഈ ഭരണ സമിതിയുടെ കാലത്തും ഒരാളോടും ഇത് വരെ മോശമായി പെരുമാറുകയോ പ്രവൃത്തിക്കുകയോ ചെയ്തിട്ടില്ല. ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിൽ താൻ പ്രതിനിധീകരിച്ച വാർഡുകളിൽ വികസനം കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അഞ്ച് മാസം മുമ്പ് തനിക്കെതിരായ ആരോപണത്തെ തുടർന്ന് 24 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. ഇല്ലാത്ത ആരോപണം ഉന്നയിച്ചാണ് അന്ന് തന്നെ ജയിലിലാക്കിയത്.
എന്നിട്ടും കള്ളക്കഥകൾ ചമച്ച് സമൂഹത്തെ അപമാനിക്കാനാണ് ഇവർ ശ്രമിക്കുന്നത്. മാവൂരിലെ ചില സി.പി.എം നേതാക്കളുൾപ്പെടെയുള്ളവർ ഇത്തരം കള്ളക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നതിൽ പങ്കുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തനിക്കും ഭാര്യക്കും 12 വയസുകാരിയായ മകൾക്കും സഹോദര ങ്ങൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
ആയതിനാൽ സംഭവത്തിന്റെ നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കുന്നതിനായി ജൂൺ 13-ന് വൈകീട്ട് കുടുംബസമേതം മാവൂരിൽ പൊതുയോഗം സംഘടിപ്പിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ എൽസിഡി മോണിറ്ററിൽ പ്രദർശിപ്പിക്കുമെന്നും, തനിക്കെതിരെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി കമ്മീഷൻ, ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, മാവൂർ സി.ഐ എന്നിവർക്ക് പരാതി നൽകുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഭാര്യ സിജിത, സഹോദരങ്ങളായ വിജയൻ, അനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.