കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി വിശ്വാസികള്‍ ബലിപെരുന്നാൾ ആഘോഷിച്ചു. മഴയെ തുടർന്ന് കോഴിക്കോട് ബീച്ചിൽ നടക്കേണ്ടിയിരുന്ന സംയുക്ത ഈദ്ഗാഹ് ഇത്തവണ നടന്നില്ല. പകരം വിവിധ മസ്ജിദുകളിലും ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ഈദ് ഗാഹുകൾ നടന്നു.
പാളയം മൊയ്തീൻ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇസ്ലാമിക പണ്ഡിതനും പ്രധാന ഇമാമുമായ ഉസൈൻ മടവൂർ നേതൃത്വം നൽകി. പുതിയറ തലസി മസ്ജിദില്‍ എ.വി. അബ്ദുള്‍ ലത്തീഫ് മൗലവി നമസ്ക്കാരത്തിന് നേതൃത്വം നല്കി. നഗരത്തിലെ പ്രാന്ത പ്രദേശമായ പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി നേതൃത്വം നല്കി. നഗരത്തിലെ പ്രമുഖ പുരാതന പള്ളികളായ കുറ്റിച്ചിറ മിഷ്കാൽ പള്ളി, പട്ടാളപ്പള്ളി എന്നിവിടങ്ങളിലും പെരുന്നാൾ പ്രാർത്ഥനകൾ നടന്നു.
മര്ക്സ് നോളജ് സിറ്റിയില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിനു മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കി. ആകര്‍ഷണീയ രൂപത്തില്‍ വന്ന് ബാല്യവും യൗവനവും ജീവിതവും തന്നെ നശിപ്പിക്കുന്ന മയക്കു മരുന്നിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതോടൊപ്പം മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. പെരുന്നാളില്‍ ലഹരിക്കെതിരേ വിശ്വാസികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും ഇന്ത്യയില്‍ തീവ്രവാദത്തെ അകറ്റി നിര്‍ത്തണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പെരുന്നാള്‍ സന്ദേശത്തിലൂടെ അറിയിച്ചു. രാവിലെ കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി വിശ്വാസികളാണ് പെരുന്നാള്‍ നമസ്ക്കാരത്തില്‍ പങ്കുചേര്‍ന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.