കോഴിക്കോട്: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്-AI) സാങ്കേതികവിദ്യയുപയോഗിച്ച് തട്ടിപ്പ് നടന്ന സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം തിരിച്ചുപിടിച്ചു. നിര്‍ണായകനീക്കത്തിലൂടെയാണ് സൈബര്‍ പോലീസ് വിഭാഗം പണം തിരികെപ്പിടിച്ചത്.
ശനിയാഴ്ചയാണ് എഐ സാങ്കേതികവിദ്യയുപയോഗിച്ച് വീഡിയോകോള്‍ വഴി രാധാകൃഷ്ണന്റെ പക്കല്‍നിന്ന് പണം തട്ടിയെടുത്തതായുള്ള പരാതി പോലീസിന് ലഭിച്ചത്. ഉടൻ തന്നെ സൈബര്‍ വിഭാഗം ഇന്ത്യയിലെ എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര രത്നാകര്‍ ബാങ്കിലാണ് പണം കണ്ടെത്തിയത്. ഈ അക്കൗണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു.
ഇത്തരത്തിലൊരു പണക്കൈമാറ്റം നടന്നതായും അത് തങ്ങള്‍ മരവിപ്പിച്ച് വെച്ചിരിക്കുന്നതായും രത്നാകര്‍ ബാങ്ക് അറിയിച്ചു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടനെ രാധാകൃഷ്ണനെ പണം തിരികെയേല്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. നാല് ജിയോ ട്രാൻസാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നല്‍കിയാല്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു കിട്ടും.
ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസ് സഹായത്തോടെ സുഹൃത്തിൻറെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത ശേഷം പണം തട്ടിയെന്നാണ് കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണൻ പരാതി നല്‍കിയത്. നാല്‍പ്പതിനായിരം രൂപ നഷ്ടമായത്. മുമ്ബ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിൻറെ പേരില്‍ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്.
കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച പി എസ് രാധാകൃഷ്ണനെത്തേടി ഈ മാസം ഒമ്ബതിനാണ് സുഹൃത്തിൻറേതെന്ന പേരില്‍ ഫോണ്‍ എത്തിയത്. രാത്രി പലവട്ടം കോള്‍ വന്നിരുന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്ബറില്‍നിന്നും വാട്സാപില്‍ സന്ദേശങ്ങള്‍ കണ്ടു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശം. പിന്നാലെ വാട്സാപ് കോള്‍ വന്നു.
പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക 40000 രൂപ അയക്കാൻ ആവശ്യപ്പെടുന്നത്. താൻ ദുബൈയിലാണെന്നും മുംബൈ എത്തിയാലുടൻ പണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പിന്നാലെ വീഡിയോ കോളുമെത്തി. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്.
ഒടുവില്‍ സുഹൃത്തിൻറെ പഴയ നമ്ബര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ മുഖവും ശബ്ദവുമൊക്കെ വ്യാജമായി നിര്‍മിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് പൊലീസ് സംശയം.
പണത്തട്ടിപ്പ് നടന്ന് വൈകാതെ തന്നെ പരാതി നല്‍കിയതിനാലാണ് എത്രയും പെട്ടെന്ന് ഇടപെടാനും പണം തിരികെ ലഭിക്കാനും കാരണമായതെന്ന് സൈബര്‍ സെല്‍ മേധാവി എസ്. ഹരിശങ്കര്‍ പ്രതികരിച്ചു. ഇത്തരം തട്ടിപ്പുകളില്‍ കഴിയുന്നത്ര വേഗം പരാതി നല്‍കുന്നത് കൂടുതല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കില്‍ പണം പിൻവലിച്ചുപോകുന്നത് തടയാൻ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പിനിരയായി എന്നു ബോധ്യമായാല്‍ വൈകാതെ തന്നെ 1930 എന്ന നമ്ബറില്‍ ബന്ധപ്പെട്ടാല്‍ പണം സിസ്റ്റത്തിനുള്ളില്‍ത്തന്നെ ബ്ലോക്ക് ചെയ്യാനാകും. ഓണ്‍ലൈൻ വഴി പണം നല്‍കുമ്ബോള്‍ ഒന്നു കൂടി ക്രോസ് വേരിഫിക്കേഷൻ നടത്തുന്നത് നല്ലതാണെന്നും എസ്. ഹരിശങ്കര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.