കോഴിക്കോട്: നിരന്തരമായി പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ എച്ച്‌ഡിഎസ് നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിലേക്ക്.
ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ അജണ്ടയായി ചർച്ച നടന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. വിഷയം പഠിക്കാൻ ഉപസമിതി രൂപീകരിക്കുകയാണ് ചെയ്തത്. അടുത്ത മാസം ചേരുന്ന യോഗത്തിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. എന്നാൽ ആശുപത്രി വികസന സമിതി വിഷയത്തിൽ നടപടി വെെകിക്കുകയാണെന്നാരോപിച്ച് പല നഴ്സുമാരും ആശുപത്രിയിലെ ജോലി നിർത്തി മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയാണ്.
സ്വകാര്യ ആശുപത്രികളിൽ ശമ്പളപരിഷ്കരണം നടപ്പാക്കിയതോടെ തുടക്കത്തിലേ ശമ്പളം 30,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതുമൂലം നിരവധി നഴ്സുമാർ ജോലിതേടി സ്വകാര്യ ആശുപത്രികളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നുണ്ട്. ഇത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയൻ ഭാരവാഹികൾ പറയുന്നു. യോഗത്തിൽ നടപടിയില്ലാത്തതിനാൽ സമരത്തിനൊരുങ്ങുകയാണ് നഴ്സുമാർ.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലായി 270 എച്ച്ഡിഎസ് നഴ്സുമാർ ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ജോലി ചെയ്യുന്നു. കരാറടിസ്ഥാനത്തിൽ നിയമിച്ചവർക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നൽകുന്നത്. 760 രൂപയാണ് ദിവസക്കൂലി. മൂന്ന് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് പോലും പ്രതിദിനം 600 രൂപയാണ് കൂലി. ദിവസ വേതനത്തിന് അഅടിസ്ഥാനശമ്ബളം നൽകണമെന്ന സർക്കാർ ഉത്തരവ് നിലനില്‍ക്കെയാണ് എച്ച്‌ഡിഎസ് നഴ്‌സുമാരോട് ഈ അവഗണന. പിഎസ്‌സി വഴി റിക്രൂട്ട് ചെയ്യുന്ന സാധാരണ നഴ്‌സുമാരുടെ അതേ ജോലിഭാരമാണ് എച്ച്‌ഡിഎസ് നഴ്‌സുമാർക്കുള്ളത്.
വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്നവര്‍ക്കും ശമ്ബള വര്‍ദ്ധനവുണ്ടായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ നിലവിലുള്ളവരുടെ ജോലി ഇരട്ടിയാക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ശക്തമാണ്. ശമ്പള വർദ്ധനവിന് പുറമെ അവധിയടക്കം നിരവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.