കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബുവിനെയാണ് (43) കോഴിക്കോട് ജില്ലാ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ജൂലായ് 22ന് വൈകുന്നേരമാണ് സംഭവം. മകന്റെ കുട്ടിയെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ പോയ ചെറുപുരയ്ക്കൽ ഊർമിളയുടെ മൂന്നര പവർ സ്വർണമാല ബൈക്കിലെത്തി കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ യു സനീഷിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നിർദേശപ്രകാരം സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവിന്റെ അവ്യക്തമായ രൂപവും കവർച്ചക്കാരൻ ഗ്ലാമർ ബൈക്കിൽ എത്തിയതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഗ്ലാമർ ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ബീച്ച് ഭാഗങ്ങളിൽ ഇയാൾ സഞ്ചരിക്കുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളയിൽ ഇൻസ്‌പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഈ കവർച്ചയ്ക്ക് പുറമെ പലതവണ മോഷണശ്രമം നടത്തിയിട്ടുണ്ടെന്നും മോഷ്ടിച്ച സ്വർണമാല വിറ്റിട്ടുണ്ടെന്നും സുരേഷ് സമ്മതിച്ചു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ കെ അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അരുൺ വി ആർ, സീനിയർ സിപിഒ ജയേഷ്, സൈബർ സെല്ലിലെ രാഹുൽ, പ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.