കോഴിക്കോട് : നവീകരണ പ്രവൃത്തിക്ക് ശേഷം എടവണ്ണ -കൊയിലാണ്ടി സംസ്‌ഥാനപാതയുടെ ഓടതെരുവ് വളവിലെ മാടാമ്ബുറത്ത് അപകടം പതിവാകുന്നു. പല വാഹനങ്ങളാണ് ഇതിനകം തന്നെ ഇവിടെ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടങ്ങള്‍ പതിവായ പാതയുടെ ഓടതെരുവ്-മാടാംപുറം വളവില്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉപരോധസമരം നടത്തി.
നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം ഇവിടെ വാഹനങ്ങള്‍ ഒരു വശത്തേക്ക് തെന്നി അപകടത്തില്‍പെടുന്നത് പതിവാണ്. ഇതേ തുടര്‍ന്നാണ് പ്രവൃത്തിയിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പ്രതിഷേധം നടന്നത്.
കൊടും വളവും ഇറക്കവും ഒരുവശം ആഴമേറിയ കൊക്കയുമായ ഇവിടെ വാഹനങ്ങള്‍ ബ്രേക്ക് ഇടേണ്ടി വന്നാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മലക്കം മറിയുകയാണ് ചെയ്ുയന്നത്. നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ റോഡിന്റെ എതിര്‍ സൈഡിലൂടെ വരുന്ന വാഹനങ്ങളെയാണ് ഇടിച്ചിടുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.40 ന് നിയന്ത്രണം വിട്ട ബസ് മറിയാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. 50 മീറ്ററോളം ദൂരം നിയന്ത്രണം വിട്ട് വന്ന ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനത്തില്‍ ഇടിക്കുകയും ചെയ്‌തു. രണ്ട് വാഹനങ്ങളും മറിയാതിരുന്നത് വന്‍ അപകടമൊഴിവാകാന്‍ കാരണമായി. ഇന്നലെ രാവിലെ 11.10 ന് ചെറിയ ഗുഡ്‌സ് വാഹനവും നിയന്ത്രണം വിട്ട് തെന്നിമാറിയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി പിക്കപ്പ് വാന്‍ ഇടിച്ച് തേക്കുംകുറ്റി സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. മൂന്നുദിവസം മുന്‍പ് മിനി വാന്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു.
വെള്ളിയാഴ്‌ച രാവിലെ ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാന്‍ വട്ടം കറങ്ങി എതിര്‍ ദിശയില്‍ എത്തി മറിയാതെ നിന്നതുകൊണ്ടും ഈ സമയം മറ്റു വാഹനങ്ങള്‍ അതുവഴി വരാത്തതുകൊണ്ടും വലിയ അപകടം ഒഴിവായി. ഇതിനു മുന്‍പ് കോഴി കയറ്റിവന്ന മിനിലോറിയടക്കം നിരവധി വാഹനങ്ങള്‍ ഇവിടെ മറിഞ്ഞിട്ടുണ്ട്. സംസ്‌ഥാനപാത നവീകരണത്തിനു മുന്‍പ് വാഹനങ്ങള്‍ കൂട്ടിയിടിച്ചും റോഡിന് പുറത്തേക്ക് മറിഞ്ഞും ആ അപകടങ്ങള്‍ ഇടക്കിടെ ഉണ്ടാവാറുണ്ടായിരുന്നു. എന്നാല്‍ പാത വീതികൂട്ടി നവീകരിച്ച ശേഷമാണ് വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ ഐസിനു മുകളിലെന്ന പോലെ തെന്നിത്തെറിച്ച് മറിയുന്ന സംഭവം ആരംഭിച്ചത്. റോഡ് നനഞ്ഞു കിടക്കുമ്ബോഴാണ് അപകടം കൂടുതല്‍.
റോഡ് നിര്‍മ്മാണത്തിലെ അശാസ്‌ത്രീയത ആണോ അപകടക്കെണിയായി മാറാന്‍ കാരണമായിട്ടുള്ളത് എന്നത് സംബന്ധിച്ച് ശാസ്‌ത്രീയമായ അന്വേഷണം അടിയന്തരമായി നടത്തണമെന്നും പരിഹാര നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ കരാര്‍ കമ്ബനി അധികൃതരുടെയും പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തിയ ശേഷമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. പ്രശ്നത്തില്‍ ലിന്റോ ജോസഫ് എം.എല്‍.എ ഇടപെടുകയും പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് നടപടിയാരംഭിച്ചതായി അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഉപരോധസമരം മൂലം റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.