കോഴിക്കോട് : ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പ്രതിനിധികളുടെയും കർഷക പ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
കൃഷിയിടങ്ങളിലെ കുരങ്ങ് ശല്യം തടയാൻ വനാതിർത്തിയോട് ചേർന്നുള്ള കൃഷിഭൂമിയിലേക്കുള്ള മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാനും കാട്ടാനകളെ തടയാൻ ഉണ്ടൻമൂല മുതല്‍ ചെങ്കോട്ടക്കൊല്ലി വരെയുള്ള വനമേഖലയിലെ ശോച്യാവസ്ഥയിലുള്ള കിടങ്ങ് പുനർനിർമിക്കാനും അതിനുള്ള അനുവാദത്തിനായി ഡിഎഫ്ഒക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ബാബു, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.വി. ബിജു, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജുനാഥ്, പഞ്ചായത്തംഗങ്ങളായ കെ.എ. ജോസുകുട്ടി, ജിതേഷ് മുതുകാട്, സി.കെ. ശശി, വില്ലേജ് ഓഫീസര്‍ പി.വി. സുധി, ബേബി കാപ്പുകാട്ടില്‍, എം.എ. മത്തായി, ഷാജു വിലങ്ങുപാറ എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.